വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Friday, December 6, 2013

പാർലമെന്റ് മാർച്ചിന് പോകുന്നവർക്ക് യാത്രയയപ്പ്‌ നൽകി


സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഡിസംബർ 12 ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന വാളണ്ടിയർമാർക്ക് കെ.എസ്.ഇ.ബി  വർക്കേഴ്സ്‌ അസോസിയേഷൻ (സി .ഐ .ടി .യു ) കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  യാത്രയയപ്പ് നല്കി. സി.ഐ .ടി .യു  കരുനാഗപ്പള്ളി ഏരിയ  സെക്രട്ടറി  സ.ദിവാകരൻ സമ്മേളനം ഉത്ഘാടനം ചെയ്തു. സ.കയാബുദ്ദീൻ അധ്യക്ഷനായി . വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം സ. രാജീവൻ.എസ്,  കരുനാഗപ്പള്ളി ഡിവിഷൻ കമ്മിറ്റി ട്രഷറർ സ ബീബു.എൻ  എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്.  ഡിവിഷൻ സെക്രട്ടറി അൻസർബാബു  സംസാരിച്ചു 

Friday, November 15, 2013

വൈദ്യുതപദ്ധതികള്‍ നിശ്ചലം

സംസ്ഥാനത്തിന്റെ പ്രതീക്ഷയായിരുന്ന വൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയില്‍. പുറമെനിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ലൈനും ലഭ്യമല്ലാതെ വരുന്നതോടെ മഴക്കാലത്തും കേരളം ലോഡ്ഷെഡിങ്ങിലേക്ക് നീങ്ങുന്നു. ഇരുപത്തഞ്ചോളം പദ്ധതികളുടെ നിര്‍മാണമാണ് വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്നത്. പള്ളവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40), മാങ്കുളം (40), കൊച്ചുപമ്പ (30), പെരിങ്ങല്‍ വലതുകര (24), ബാരാപോള്‍ (24) അടക്കമുള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ണമായി നിലച്ചു. ഇതിനുപുറമെ, അഞ്ച് മുതല്‍ 10 വരെ മെഗാവാട്ട് ശേഷിയുള്ള പദ്ധതികളും മുടങ്ങി. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം ബൈതരണി കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് ആയിരം മെഗാവാട്ട് വൈദ്യുതിയും ഇല്ലാതാക്കി. അതിരപ്പിള്ളി അടക്കമുള്ള വന്‍ പദ്ധതികളുടെ സാധ്യത പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ മങ്ങി. ശക്തമായ മഴയില്‍ മികച്ച നീരൊഴുക്ക് ലഭിച്ചിട്ടും കേരളം ലോഡ്ഷെഡിങ്ങിന്റെ നിഴലിലാണ്. കല്‍ക്കരിക്ഷാമവും തെലങ്കാന പ്രശ്നവും മൂലം ഒരുമാസത്തിനിടെ നിരവധി ദിവസം ലോഡ്ഷെഡിങ്ങുണ്ടായി. അന്യസംസ്ഥാനങ്ങളില്‍നിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാന്‍ ഇടനാഴി ലഭിക്കുന്നില്ല. 1996-2001 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീടെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 270 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു. നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുകയുംചെയ്തു. എന്നാല്‍, അതെല്ലാം നിശ്ചലമായി. വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നിട്ടും പുതിയ പദ്ധതികള്‍ വരാത്തത് ആസൂത്രണം പാളാന്‍ ഇടയാക്കി. ഉല്‍പ്പാദന മുരടിപ്പാണ് നില വഷളാക്കിയത്. ആവശ്യമുള്ളതിന്റെ 40 ശതമാനം മാത്രമാണ് ഇപ്പോള്‍ ഉല്‍പ്പാദനം. ഈ രീതിയില്‍ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് ഊര്‍ജ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച തോതില്‍ കേന്ദ്രവിഹിതം ലഭിക്കുന്നതിനിടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെയായിരുന്നു കേന്ദ്രവിഹിതം. ഇപ്പോഴാകട്ടെ ശരാശരി 1100 മെഗാവാട്ട് ആണ്. ഇതില്‍ ഇടയ്ക്കിടെയുണ്ടാകുന്ന കുറവും ലോഡ്ഷെഡിങ്ങിലേക്ക് തള്ളുന്നു. -
deshabhimani.com

Monday, November 11, 2013

വൈദ്യുതി നിരക്കുവര്‍ധന ഇനി എല്ലാ വര്‍ഷവും

എല്ലാ വര്‍ഷവും നിരക്കുവര്‍ധന ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ "വൈദ്യുതി നിയമം 2003" പൊളിച്ചെഴുതുന്നു. വിതരണമേഖല വിഭജിച്ച് വന്‍കിടക്കാര്‍ക്കായി പുതിയ ലൈസന്‍സി രൂപീകരിക്കാനുള്ള നിര്‍ദേശം ഗാര്‍ഹിക, കാര്‍ഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തും. സംസ്ഥാന റെഗുലേറ്ററി കമീഷനുകളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള നിര്‍ദേശങ്ങളും പുതിയ നിയമത്തിന്റെ കരടിലുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി 15നകം അഭിപ്രായം സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ഊര്‍ജ മന്ത്രലായം നിര്‍ദേശിച്ചിട്ടുണ്ട്. ഉദാരവല്‍ക്കണ നയങ്ങളുടെ ഭാഗമായി കൊണ്ടുവന്ന 2003ലെ നിയമം രാജ്യത്തെ വൈദ്യുതി രംഗം താറുമാറാക്കിയിരുനു. ഇതിനേക്കാള്‍ കടുത്ത നടപടികളാണ് പുതിയ നിയമത്തിലെ ശുപാര്‍ശ. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവരുന്ന ഒട്ടേറെ നിര്‍ദേശങ്ങളും കരടിലുണ്ട്. വൈദ്യുതിനിരക്ക് നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ ഇനി കേന്ദ്രസര്‍ക്കാരാവും നിശ്ചയിക്കുക. ഇത് അംഗീകരിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ നിയമപരമായി ബാധ്യസ്ഥരാണ്. സംസ്ഥാന റെഗുലേറ്ററി കമീഷനെ നിരീക്ഷിക്കാന്‍ കേന്ദ്ര അപ്പലേറ്റ് ട്രിബ്യൂണലിന്റെ നേതൃത്വത്തില്‍ പുതിയ സംവിധാനവും കൊണ്ടുവരും. എല്ലാ വര്‍ഷവും നിരക്ക് വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ്/കമ്പനി ആവശ്യപ്പെട്ടില്ലെങ്കില്‍പോലും നിരക്കുവര്‍ധന ഉണ്ടാവും. ഇന്ധനച്ചെലവ്, പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് തുടങ്ങിയവ അതത് മാസങ്ങളില്‍ ഉപയോക്താക്കളില്‍നിന്ന് പിരിക്കണം. റെഗുലേറ്ററി കമീഷന്‍ അംഗങ്ങളെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലും നിയമം കൈകടത്തുന്നു. കമീഷന്‍ അംഗങ്ങളുടെ ഒഴിവ് രണ്ടു മാസത്തില്‍ കൂടുതല്‍ നികത്താതിരുന്നാല്‍ കേന്ദ്രം നേരിട്ട് ആളെ നിയമിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന സിറ്റിങ് ജഡ്ജിയും കേന്ദ്ര റെഗുലേറ്ററി കമീഷന്‍ പ്രതിനിധിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതിയാവും കമീഷന്‍ അംഗങ്ങളെ തീരുമാനിക്കുക. വിതരണമേഖലയെ വിതരണ ലൈസന്‍സി, സപ്ലൈ ലൈസന്‍സികള്‍ എന്നിങ്ങനെ മൂന്നു വര്‍ഷത്തിനകം വിഭജിക്കണം. വൈദ്യുതി ലൈനുകളുടെ ചുമതല വിതരണ ലൈസന്‍സിക്കാണ്. വൈദ്യുതി നല്‍കല്‍, വാങ്ങല്‍ എന്നിവ പുതുതായി രൂപീകരിക്കുന്ന സപ്ലൈ ലൈസന്‍സിയുടെ കീഴിലാണ്. ഇതിനുവേണ്ടി കുത്തകകള്‍ മത്സരിക്കും. പുതിയ കണക്ഷന് ആദ്യം വിതരണ ലൈസന്‍സിക്ക് അപേക്ഷ നല്‍കണം. ലൈന്‍ വലിച്ചു കഴിഞ്ഞാല്‍ വൈദ്യുതി ലഭിക്കുന്നതിന് സപ്ലൈ ലൈസന്‍സിയെ സമീപിക്കണം. ഒന്നിലധികം സപ്ലൈ ലൈസന്‍സികള്‍ക്ക് അധികാരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഉയര്‍ന്ന നിരക്ക് നല്‍കുന്ന വാണിജ്യ ഉപയോക്താക്കള്‍ക്കു മാത്രമായി പുതിയ ലൈസന്‍സി വരും. വന്‍കിടക്കാരില്‍നിന്ന് കൂടിയ നിരക്ക് ഈടാക്കി കുറഞ്ഞ നിരക്കില്‍ ഗാര്‍ഹിക-കാര്‍ഷിക മേഖലയ്ക്ക് വൈദ്യുതി നല്‍കുന്ന ക്രോസ് സബ്സിഡി സംവിധാനം ഇതോടെ നിലയ്ക്കും. ഇത് ഭീമമായ നിരക്കുവര്‍ധനയ്ക്കും ഇടയാക്കും. 
(deshabhimani.com)

Sunday, November 3, 2013

വൈദ്യുതിബോര്‍ഡ് വിഭജിച്ച് തകര്‍ക്കരുത്

വൈദ്യുതിബോര്‍ഡിനെ മൂന്ന് കമ്പനികളാക്കി വിഭജിക്കാനുള്ള മന്ത്രിസഭാതീരുമാനം സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവത്തെ തകര്‍ക്കുന്നതും സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയ്ക്ക് ഹാനികരവുമാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് വൈദ്യുതിബോര്‍ഡിനെ വിഭജിക്കാമെന്ന് കേരളവും സമ്മതിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇലക്ട്രിസിറ്റി ആക്ട് 2003ന്റെ പരിധിക്കുള്ളില്‍ തന്നെ ഒറ്റസ്ഥാപനമായി വൈദ്യുതിബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ബദല്‍നയമാണ് എല്‍ഡിഎഫ് ഭരണകാലത്ത് കേരളം മുന്നോട്ടുവച്ചത്. ആ നയത്തില്‍നിന്നുള്ള പിന്മാറ്റമാണ് പുതിയ മന്ത്രിസഭാ തീരുമാനം. രണ്ട് കമ്പനികളെങ്കിലും ആക്കാതെ ബോര്‍ഡിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ബോര്‍ഡ് വിഭജനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ അന്ന് തീരുമാനിക്കുകയുംചെയ്തു. ജീവനക്കാരുടെയും ബഹുജനങ്ങളുടെയും കടുത്ത എതിര്‍പ്പുയര്‍ന്നതിനാലാണ് അന്ന് ആ നടപടി നിര്‍ത്തിവച്ചത്.

വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രിത നടപടിയാണ് ബോര്‍ഡ് വിഭജനം. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകള്‍ വ്യത്യസ്ത കമ്പനികളാക്കുന്നത് വൈദ്യുതിനിരക്കില്‍ കടുത്ത വര്‍ധനയ്ക്ക് കാരണമാകും. ഈ മേഖലകളിലെ യോജിച്ച ആസൂത്രണം തകിടംമറിയാനും കാരണമാകാം. വൈദ്യുതിബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കാനുള്ള നിര്‍ബന്ധത്തിന് വഴങ്ങിയ ഇന്ത്യയിലെ വൈദ്യുതിവിതരണ യൂട്ടിലിറ്റികളാകെ കടുത്ത നഷ്ടത്തിലും കടക്കെണിയിലുമാണ്. വന്‍ താരിഫ് വര്‍ധനയാണ് അവിടങ്ങളിലൊക്കെ ഉണ്ടായത്. ആ അനുഭവങ്ങളില്‍നിന്ന് പാഠംപഠിക്കാതെയാണ് ബോര്‍ഡ് വിഭജനത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഉപയോക്താക്കള്‍ക്ക് ഇന്ന് കിട്ടുന്ന പരിമിതമായ ആനുകൂല്യങ്ങള്‍പോലും അടഞ്ഞ അധ്യായമാകും. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനം താറുമാറാക്കി സ്വകാര്യവല്‍ക്കരണം ആവശ്യമാണ് എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ തുടങ്ങിയതാണ്. എല്‍ഡിഎഫ് ഭരണകാലത്തെ മുന്‍കൈകളും മുന്‍ഗണനകളും അട്ടിമറിച്ചു. സമ്പൂര്‍ണ വൈദ്യുതീകരണലക്ഷ്യത്തില്‍നിന്ന് പിന്മാറി. സൗജന്യകണക്ഷനുകള്‍ നിര്‍ത്തലാക്കി. എല്‍ഡിഎഫ് ഭരണകാലത്ത് 85 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടന്നുവെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഒരിടത്തുമാത്രമാണ് ലക്ഷ്യം കൈവരിച്ചത്. വൈദ്യുതി ഉല്‍പ്പാദനരംഗത്തും സ്ഥിതി ഇതുതന്നെ. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ ഒട്ടുമിക്ക വൈദ്യുതി ഉല്‍പ്പാദന പദ്ധതികളുടെയും പണി നീങ്ങുന്നില്ല. പുതിയ പദ്ധതികള്‍ കണ്ടെത്താന്‍ ശ്രമങ്ങളില്ല. ബൈതരണി കല്‍ക്കരിപ്പാടം പദ്ധതി ഖനന നടപടികളില്‍ പുരോഗതിയില്ല എന്നപേരില്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. സംസ്ഥാനം അനങ്ങുന്നില്ല. ചീമേനി താപനിലയം എമര്‍ജിങ് കേരളയില്‍ വില്‍പ്പനയ്ക്കുവച്ച് 1621 ഏക്കര്‍ സ്ഥലം വിറ്റുകാശാക്കാന്‍ നോക്കിയതാണ്, ഈ രംഗത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഏക "ഇടപെടല്‍". മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ വൈദ്യുതിവാങ്ങല്‍ കരാറുകള്‍ റദ്ദാക്കി. ഊര്‍ജ മാനേജ്മെന്റ് പിഴച്ചു. ഇതുമൂലമാണ് കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് കേരളം വീണത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കമ്പോളത്തിലേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയിട്ടും ജലസംഭരണികള്‍ നിറഞ്ഞുകവിഞ്ഞിട്ടും പ്രതിസന്ധി മാറുന്നില്ല. പ്രസരണരംഗത്ത്, വര്‍ഷം ശരാശരി 20 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കിയതായിരുന്നു എല്‍ഡിഎഫ് ഭരണകാലം. കഴിഞ്ഞ രണ്ടരവര്‍ഷത്തില്‍ ഇരുപതു സബ്സ്റ്റേഷനുകള്‍പോലും പൂര്‍ത്തിയായിട്ടില്ല. കൂടംകുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് നിര്‍മാണം തുടങ്ങിയ തിരുനെല്‍വേലി- കൊച്ചി 400 കെവി ലൈന്‍, 400 കെവി പവര്‍ ഹൈവേ എന്നതൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. ഇത്തരത്തില്‍, സര്‍ക്കാരിന്റെ നയവൈകല്യവും കെടുകാര്യസ്ഥതയുംമൂലം വൈദ്യുതിമേഖല തകര്‍ന്നുനില്‍ക്കുമ്പോഴാണ് കമ്പനിവല്‍ക്കരണം എന്ന വിപത്തുകൂടി എടുത്ത് തലയില്‍വയ്ക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് കൃത്യമായ നയം മുന്നോട്ടുവച്ചാണ് പ്രവര്‍ത്തിച്ചത്. നാടിനും ജനങ്ങള്‍ക്കും പൊതുമേഖലയ്ക്കും അനുഗുണമായ ആ നയമാണ്, കേന്ദ്രത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായകമായത്. യുഡിഎഫിന് നയമുണ്ട്- അതുപക്ഷേ ജനവിരുദ്ധമാണ്. അതുകൊണ്ടുതന്നെ കെഎസ്ഇബിയെ കമ്പനികളാക്കി, വൈദ്യുതിരംഗത്തെ സ്വകാര്യലാഭത്തിന്റെയും വിപണിയിലെ കളികളുടെയും തല്‍ഫലമായ ചാര്‍ജ് വര്‍ധനയുടെയും അരാജകത്വത്തിലേക്ക് ആനയിക്കുന്ന തീരുമാനത്തില്‍ അത്ഭുതമില്ല. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇത് നേരത്തെ പലവട്ടം സൂചിപ്പിച്ചതുമാണ്. ഈ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാനും കമ്പനിവല്‍ക്കരണ തീരുമാനത്തില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദം ജീവനക്കാരില്‍നിന്നും ബഹുജനങ്ങളില്‍നിന്നും ഉയരണം.
http://deshabhimani.com

Wednesday, October 30, 2013

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കാന്‍ മന്ത്രിസഭയുടെ അനുമതി

കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനായി നിയമനിര്‍മാണമുണ്ടാവില്ല. ബോര്‍ഡിനെ മൂന്നു സബ് കമ്പനികളാക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. ഇത് തിരികെ കമ്പനിയില്‍ നിക്ഷിപ്തമാക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് കമ്പനിവത്കരണം. - deshabhimani.com

Saturday, October 5, 2013

വൈദ്യുതി ജനങ്ങളുടെ അവകാശം

         തികഞ്ഞ പരാജയമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈദ്യുതി ഉല്‍പ്പാദന മേഖലയിലെ സ്വകാര്യവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. പ്രസരണ വിതരണ രംഗത്തേക്കുകൂടി ഇതേനയങ്ങള്‍ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒഡിഷയിലെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കി സ്വകാര്യവല്‍ക്കരിച്ചാണ് ഈ പരിഷ്കരണങ്ങളിലെ ഘടനാമാറ്റത്തിന് തുടക്കംകുറിച്ചത്. ഇത് തികഞ്ഞ പരാജയമായി. പക്ഷേ, അനുഭവങ്ങളില്‍നിന്ന് പഠിക്കാനല്ല, കേന്ദ്രനിയമം കൊണ്ടുവന്ന് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരം കവര്‍ന്ന് വൈദ്യുതി മേഖലാപരിഷ്കരണം നിര്‍ബന്ധമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. അങ്ങനെയാണ് 2003ലെ കേന്ദ്ര വൈദ്യുതി നിയമം വരുന്നത്. വൈദ്യുതി ബോര്‍ഡുകളെ കമ്പനികളാക്കി വിഭജിക്കണമെന്ന് ഈ നിയമം ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പരിഷ്കരണങ്ങളുടെ ഭാഗമായി ഇന്ത്യന്‍ വൈദ്യുതിമേഖല തകര്‍ന്നടിയുന്നു. കടുത്ത വൈദ്യുതിക്ഷാമമാണ് ഇതിന്റെയൊക്കെ ഭാഗമായി രാജ്യത്തുണ്ടായത്.

രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദന ശേഷിയിലും ഊര്‍ജ ലഭ്യതയിലും കടുത്ത കമ്മി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര വൈദ്യുത് അതോറിറ്റിയുടെ കണക്കുകള്‍ കാണിക്കുന്നു. 2012-13ല്‍ ശരാശരി 12 ശതമാനം കമ്മിയാണ് വൈദ്യുതിശേഷിയില്‍ രാജ്യം നേരിട്ടത്. 9 ശതമാനം ഊര്‍ജകമ്മിയും നേരിട്ടു. ഇന്ത്യന്‍ ജനസംഖ്യയില്‍ 40.4 കോടി ആളുകള്‍ക്ക് ഇപ്പോഴും വൈദ്യുതി പ്രാപ്യമല്ല. 32.8 ശതമാനം വീടുകളില്‍ വൈദ്യുതി എത്തിയിട്ടില്ല. ഗ്രാമീണമേഖലയില്‍ 44.7 ശതമാനം വീടുകളും വൈദ്യുതി ഇല്ലാത്തതാണ്. ഒറ്റവീടുപോലും വൈദ്യുതീകരിക്കാത്ത 33060 ഗ്രാമങ്ങള്‍ രാജ്യത്തുണ്ട്. കടുത്ത വൈദ്യുതിക്ഷാമം നേരിടുന്നുവെന്നതു മാത്രമല്ല രാജ്യത്തെ വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ കടക്കെണിയിലുമാണ്. ഷൂഗ്ലു കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 2005 മുതല്‍ 2010 വരെയുള്ള കണക്ക് പരിശോധിച്ച കമ്മിറ്റി വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ സഞ്ചിതകടം 1.55 ലക്ഷം കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. വിതരണക്കമ്പനികളുടെ അഞ്ചുവര്‍ഷത്തെ നഷ്ടം 1.79 ലക്ഷം കോടിയാണ്. വൈദ്യുതി വാങ്ങല്‍ച്ചെലവില്‍ ഇരട്ടിയിലധികം വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായതെന്നും അതാണ് ഈ സ്ഥിതിക്ക് കാരണമെന്നും കമ്മിറ്റി കണ്ടെത്തി.

വൈദ്യുതിയെ കച്ചവടച്ചരക്കാക്കി കാണുന്ന കേന്ദ്രനയങ്ങള്‍ക്ക് ബദലായി സാമൂഹ്യ വികസനത്തിനുള്ള അടിസ്ഥാന ഘടകമാണ് വൈദ്യുതിയെന്ന സമീപനം സ്വീകരിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ച കേരള ബദലാണ് കേരളത്തെ ഇന്ത്യന്‍ പൊതുസ്ഥിതിയില്‍നിന്ന് വേറിട്ടതാക്കിയത്. വൈദ്യുതി ബോര്‍ഡ് വിഭജിച്ച് കമ്പനികളാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളിക്കളഞ്ഞ് ഒറ്റസ്ഥാപനമായി പൊതുമേഖലയില്‍ സംരക്ഷിക്കുമെന്ന ശക്തമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. പുനഃസംഘടനയ്ക്ക് കൂടുതല്‍ സമയമനുവദിക്കാന്‍ ബോര്‍ഡിനെ രണ്ട് സ്ഥാപനങ്ങളെങ്കിലുമാക്കി വിഭജിക്കുമെന്ന ഉറപ്പ് വേണമെന്ന് കേന്ദ്രം വാശിപിടിച്ചപ്പോള്‍ ബോര്‍ഡിന്റെ ആസ്തിബാധ്യതകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് സംരക്ഷിക്കാനാണ് കേരളം തയ്യാറായത്. അസംബ്ലി മണ്ഡലങ്ങളുടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കി കേരളം നടത്തിയ ശ്രമങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഇടപെടലായിരുന്നു. 85 മണ്ഡലമാണ് 2011 മാര്‍ച്ചിനുള്ളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണവൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി. തൃശൂരും എറണാകുളവും ആലപ്പുഴയും ഈ മാതൃക പിന്തുടര്‍ന്നു. വൈദ്യുതി ഉല്‍പ്പാദനരംഗത്തും നല്ല ഇടപെടലാണ് ഉണ്ടായത്.

208 മെഗാവാട്ട് ശേഷിയാണ് 2006-11 കാലത്ത് സംസ്ഥാനത്ത് പുതുതായി കൂട്ടിച്ചേര്‍ത്തത്. ഒഡിഷയിലെ ബൈതരണിയില്‍ 1000 മെഗാവാട്ട് ശേഷിയുള്ള കല്‍ക്കരിപ്പാടം നേടിയെടുത്തതടക്കം ചെറുതും വലുതുമായി മുപ്പതോളം പദ്ധതികളില്‍ നിന്നായി 3000 മെഗാവാട്ടിനുള്ള പദ്ധതികള്‍ക്കാണ് ഇക്കാലത്ത് തുടക്കം കുറിച്ചത്. 2006 മാര്‍ച്ചില്‍ വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിതകടം 4541 കോടി രൂപയായിരുന്നു. 2011 മാര്‍ച്ചില്‍ അത് 1066 കോടി രൂപയാക്കി കുറയ്ക്കാനായി. ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകളിലായി 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും വൈദ്യുതി ബോര്‍ഡിനായി. ഈ നേട്ടങ്ങളാകെ പഴങ്കഥകളാകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടുണ്ടായത്. സമ്പൂര്‍ണ വൈദ്യുതീകരണം നിര്‍ത്തലാക്കി. കണക്ഷന് ആവശ്യമായ മുഴുവന്‍ തുകയും അടയ്ക്കാന്‍ തയ്യാറില്ലാത്തവര്‍ക്ക് കണക്ഷന്‍ നല്‍കുന്നതല്ലെന്ന് 2011 ഒക്ടോബറില്‍ ബോര്‍ഡ് തീരുമാനിച്ചു. പണമടയ്ക്കുന്നവര്‍ക്കുപോലും കണക്ഷനുവേണ്ടി കാലങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. വൈദ്യുതി തടസ്സങ്ങള്‍ തുടര്‍ക്കഥയാക്കുന്നു. അപകടങ്ങളും പെരുകുന്നു. ജീവനക്കാരും ജനങ്ങളും തമ്മില്‍ രൂപപ്പെട്ടുവന്ന നല്ല ബന്ധം താറുമാറാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. വൈദ്യുതി ഉല്‍പ്പാദന പദ്ധതികള്‍ മിക്കവാറും ഇഴഞ്ഞുനീങ്ങുകയോ സ്തംഭനത്തിലോ ആണ്. ബൈതരണി കല്‍ക്കരിപ്പാടം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുത്തു. പരിസ്ഥിതിപ്രശ്നങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന പദ്ധതികളില്‍ സര്‍ക്കാരില്‍നിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. അഭ്യന്തര ഉല്‍പ്പാദനത്തിന് നടപടികളെടുക്കാതെ പുറത്തുനിന്ന് വാങ്ങിവില്‍ക്കുന്ന സ്ഥാപനമാക്കി വൈദ്യുതി ബോര്‍ഡിനെ മാറ്റാനാണ് ശ്രമം. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷന്‍ റിപ്പോര്‍ട്ടുപ്രകാരം ദേശീയ വൈദ്യുതിക്കമ്പോളത്തില്‍ നിന്ന് ഏറ്റവുമുയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന സംസ്ഥാനം കേരളമാണത്രേ. വൈദ്യുതി വാങ്ങി കാലം കഴിക്കാം എന്ന നിലപാടിന്റെ ഗുരുതരാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. വൈദ്യുതി പ്രതിസന്ധി ഉപയോഗപ്പെടുത്തി തട്ടിപ്പു നടത്തുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണങ്ങളും പുറത്തുവന്നു. വൈദ്യുതി മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പിന്തുടരുന്ന സമീപനമാണ് നിലവില്‍ കേരളത്തിനുള്ളത്. രണ്ടുതവണ നിരക്ക് വര്‍ധിപ്പിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി തീരുന്നില്ല. നല്ല മഴ കിട്ടിയിട്ടും വരുന്ന വേനലില്‍ വൈദ്യുതി നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് ഉറപ്പിക്കാനുമാവില്ല. പുറത്തുനിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് നമുക്ക് അധികകാലം മുന്നോട്ടുപോകാനാകില്ല. ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചുകൊണ്ടേ വൈദ്യുതി മേഖലയില്‍ സംസ്ഥാനത്തിന് നിയന്ത്രണം നേടാന്‍ കഴിയൂ. ജലവൈദ്യുത സാധ്യതകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതോടൊപ്പം മറ്റു സാധ്യതകളും പരിശോധിക്കണം.

ബൈതരണി കല്‍ക്കരിപ്പാടം തിരിച്ചുപിടിക്കല്‍ പ്രധാനമാണ്. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളും സോളാര്‍ അടക്കമുള്ള ഊര്‍ജസാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണം. പ്രസരണ വിതരണ മേഖലകളില്‍ ഐടി അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്തണം. വൈദ്യുതി ജനങ്ങളുടെ അവകാശമാണ് എന്നുറപ്പിക്കുന്ന ജനകീയ ഇടപെടലാണ് ഉണ്ടാവേണ്ടത്.

                                                                                                  എം ജി സുരേഷ്കുമാര്‍ 

deshabhimani.com

Thursday, October 3, 2013

ആസൂത്രണപിഴവ് മൂലം നഷ്ടമെന്ന് എ.കെ.ബാലൻ

കാലവര്‍ഷത്തിലെ ജല ആസൂത്രണ പിഴവുമൂലം വൈദ്യുതി ബോര്‍ഡിന്് 102 കോടിയുടെ ഉല്‍പ്പാദന നഷ്ടം. തുലാവര്‍ഷത്തിലെ ജലസംഭരണവും ഇതേ നിലയില്‍ പാളിയാല്‍ നഷ്ടം 500 കോടി കവിയും. ചരിത്രത്തിലെ ഏറ്റവും വലിയ ജല ലഭ്യതയാണ് ഇത്തവണത്തേത്. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ ഉയര്‍ന്ന ജലലഭ്യത പ്രയോജനപ്പെടുത്താന്‍ ബോര്‍ഡിനായില്ല.

ആദ്യമായി തമിഴ്നാടിന് നിരുപാധികം വെള്ളം ഉപയോഗിക്കാനുള്ള അവസരവും നല്‍കി. മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂലമറ്റത്തെ ആസൂത്രണമില്ലായ്മയാണ് കനത്ത നഷ്ടത്തിന് കാരണം. ജൂണ്‍ മുതല്‍ വന്‍തോതില്‍ ജലം സംഭരിച്ചതായി മൂലമറ്റത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ ഒന്നിന് ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണശേഷിയുടെ 11.91 ശതമാനമായിരുന്നു. ജൂണ്‍ 30ന് 37.16 ശതമാനം. ജൂലൈ ഒന്നിന് 37.67ഉം 31ന് 74.45 ശതമാനവുമായി. ആഗസ്ത് ഒന്നിന് 76.12ഉം 31ന് 91.45 ശതമാനമായും ജലനിരപ്പ് ഉയര്‍ന്നു. സെപ്തംബര്‍ 25ന് ഇത് 97.82 ശതമാനമായി. ഇതനുസരിച്ച് ആറ് ജനറേറ്ററുകളില്‍ അഞ്ചെണ്ണമെങ്കിലും പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തിയിരുന്നെങ്കില്‍ ഇത്രമാത്രം ജലനഷ്ടം ഉണ്ടാകുമായിരുന്നില്ല.

ഒന്നര മാസം ജനറേറ്ററുകളുടെ ശേഷി പൂര്‍ണമായും ഉപയോഗിച്ചിരുന്നെങ്കില്‍ പ്രതിദിനം അഞ്ച് മെഗാവാട്ട് വൈദ്യുതി വില്‍ക്കാനാകുമായിരുന്നു. ഇതുമൂലമുള്ള പ്രതിദിന ലാഭം രണ്ട് കോടിയാണ്. ഒന്നര മാസത്തിനിടെ 90 കോടി രൂപ മിച്ചം ലഭിച്ചേനെ. 20 ദശലക്ഷം ചതുരശ്ര മീറ്റര്‍ വെള്ളം നിരുപാധികം തമിഴ്നാടിന് വിട്ടുകൊടുത്തു. വെള്ളം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് തമിഴ്നാടിനെ ചീഫ് സെക്രട്ടറി കത്തിലൂടെ അറിയിക്കുകയായിരുന്നു. ഇത് ഉപയോഗിച്ച് 30 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമായിരുന്നു. 12 കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. യൂണിറ്റിന് 4.03 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തമിഴ്നാട് തയ്യാറായിരുന്നു. തുലാവര്‍ഷത്തിന്റെ ഭാഗമായി രണ്ടു മാസംകൂടി നീരൊഴുക്ക് തുടരും.

ഈ കാലയളവിലും നീരൊഴുക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടം 500 കോടി കവിയും. 200 മെഗാവാട്ട് വൈദ്യുതി വില്‍ക്കുന്നതിന് ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. യൂണിറ്റിന് 4.03 രൂപ ക്വോട്ട് ചെയ്യപ്പെട്ടെങ്കിലും വില്‍പ്പന റദ്ദാക്കിയത് ദുരൂഹത ഉയര്‍ത്തുന്നു. ഡാമിന്റെ ശേഷിയുടെ 90 ശതമാനത്തിലധികം വെള്ളം ഉള്ളപ്പോള്‍ ആറ് ജനറേറ്ററും പ്രവര്‍ത്തിപ്പിച്ച് 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം ശരാശരി ഒമ്പത് യൂണിറ്റായി വെട്ടിക്കുറച്ചത് സംശയകരമാണ്. സെപ്തംബര്‍ 21 മുതല്‍ 24 വരെ മാത്രമാണ് 18 ദശലക്ഷം യൂണിറ്റിലേറെ ഉല്‍പ്പാദനം നടന്നത്. ഇതും സംഭരണശേഷി 98 ശതമാനം കവിഞ്ഞപ്പോള്‍ മാത്രം.

ആഗസ്ത് ഏഴ് മുതല്‍ സംഭരണശേഷി 90 ശതമാനത്തിലേറെയായി. തുടര്‍ന്ന് പടിപടിയായി ജലനിരപ്പ് ഉയര്‍ന്നു. ഈ രണ്ടുമാസ കാലയളവില്‍ 14 ദശലക്ഷം മുതല്‍ 12 ദശലക്ഷം യുണിറ്റ് വരെയായിരുന്നു ഉല്‍പ്പാദനം. അഞ്ച് ജനറേറ്ററുകളെങ്കിലും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വാഭാവികമായും കുറഞ്ഞത് 15 ദശലക്ഷം യൂണിറ്റെങ്കിലും ഉല്‍പ്പാദിപ്പിക്കേണ്ടതാണ്.
www.deshabhimani.com