വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, May 16, 2012

കേരളത്തിന്റെ വെളിച്ചം കെടുത്തരുത് - ജനകീയ കൂട്ടായ്മ

        ജില്ലാ വാഹനപ്രചരണ ജാഥ - 2012 മെയ് 19-26                                                                                                          കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ലോഡ് ഷെഡ്ഡിംഗ്, പവർകട്ട്, വൈദ്യുതി ചാർജ്ജ് വർദ്ധനവ് എന്നിവ കേരളീയർ നേരിടേണ്ടി വരുന്ന സ്ഥിതിയിൽ വൈദ്യുതിമേഖല എത്തി നിൽക്കുന്നു. ഉത്പാദന, പ്രസരണ, വിതരണ ശൃംഖലകൾ ശാക്തീകരിക്കുന്ന നടപടികളിൽ നിന്നും ഗവണ്മെന്റും വൈദ്യുതി ബോർഡും പിൻ‌വലിയുന്നു. അംഗവൈകല്യുമുള്ളവർ, ജവാന്മാർ, പിന്നാക്ക വിഭാഗക്കാർ, വിധവകൾ തുടങ്ങിയവർക്ക് സൌജന്യമായി ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതികണക്ഷനുകൾ വൈദ്യുതി ബോർഡ് നിർത്തലാക്കികഴിഞ്ഞു. കാർഷിക വ്യാവസായിക മേഖലയുടെ വികസനത്തിന് അത്യാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള നടപടികൾ മന്ദീഭവിച്ചു. ചുരുക്കത്തിൽ വൈദ്യുതി വരേണ്യ വർഗ്ഗത്തിന്റേത് മാത്രമാകുന്ന അവസ്ഥ വിദൂരമല്ല.                                                                                                                                                                                       2006-2011  കാലയളവിൽ വൈദ്യുതി മേഖലയിൽ എൽ.ഡി.എഫ് ഗവണ്മെന്റ് നടപ്പിലാക്കിയ നേട്ടങ്ങൾ തകർക്കപ്പെടുകയാണ്. കേരളത്തിലെ 85 നിയമസഭാ മണ്ഡലങ്ങൾ സമ്പൂർണ്ണമായി  വൈദ്യുതീകരിക്കുവാൻ എൽ.ഡി.എഫ് ഗവണ്മെന്റിന് കഴിഞ്ഞു. 22.7 ലക്ഷം പുതിയ കണക്ഷനുകൾ നൽകി. പവർകട്ടും ലോഡ്ഷെഡ്ഡിംഗും ഇല്ലാത്ത കേരളം ശക്തമായ ഊർജ്ജ ആസൂത്രണത്തിന്റെ ഫലമായിരുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ സബ് സ്റ്റേഷനുകളും  ട്രാൻസ്ഫോർമറുകളൂം ആവശ്യാനുസരണം സ്ഥാപിച്ചു. ഉത്പാദന, പ്രസരണ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനാവശ്യമായ ജീവനക്കാരെ നിയമിച്ചു. എന്നാൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ വൈദ്യുതിമേഖല തലകീഴായി മറിഞ്ഞു. ആസൂത്രണത്തിലെ പിഴവ് മൂലം ലോഡ്ഷെഡ്ഡിംഗ് ഇപ്പോഴും തുടരുന്നു. കേരളത്തിന്റെ വെളിച്ചം കെടാതിരിക്കാൻ ശക്തമായ പ്രചരണങ്ങളും പ്രക്ഷോഭങ്ങളും ആവശ്യമാണ്. ഊർജ്ജ പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ പൊതുജനങ്ങളെ അറിയിക്കുവാനായി KSEBWA(CITU) വിന്റെ നേതൃത്വത്തിൽ മേയ് 19 മുതൽ 26 വരെ കൊല്ലം ജില്ലയിൽ വാഹന പ്രചരണജാഥ സംഘടിപ്പിച്ചിരിക്കുകയാണ്. മേയ് 19-ആം തീയതി കൊട്ടാരക്കരയിൽ ആരംഭിക്കുന്ന ജാഥ മേയ് 26ന് ഓച്ചിറയിൽ സമാപിക്കും. ജാഥാ ഉത്ഘാടന ചടങ്ങുകളിലും സ്വീകരണ യോഗങ്ങളിലും എല്ലാ വൈദ്യുതി ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.                                                  കൺ‌വീനർ, ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി KSEBWA(CITU)                                         ജാഥാ പ്രോഗ്രാം: 26-06-2012  ചവറ-9 am, കരുനാഗപ്പള്ളി ഠൌൺ - 10 am, മൈനാഗപ്പള്ളി-11am,  ശാസ്താംകോട്ട-3 pm, മണപ്പള്ളി-4 pm, ഓച്ചിറ(സമാപനം)-5 pm.

ആദരാഞ്ജലികൾ


പ്രിയസഖാവ് ഷാനവാസിന് ആദരാഞ്ജലികൾ
               

Sunday, April 8, 2012

സംസ്ഥാന ക്ലബ്ബ് ഫുട്ബോള്‍: കെ.എസ്.ഇ.ബി റണ്ണേഴ്സ് അപ്

     കെ.എസ്.ഇ.ബിയുടെ കെ.രാകേഷ് ടോപ് സ്കോറര്‍                                                                                 പാലക്കാട്: സംസ്ഥാന ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം എറണാകുളം ഗോള്‍ഡന്‍ ത്രഡ്‌സിന്. ആവേശകരമായ ഫൈനല്‍പോരാട്ടത്തില്‍ കെ.എസ്.ഇ.ബി. തിരുവനന്തപുരത്തെ സഡന്‍ ഡത്തില്‍ തോല്‍പ്പിച്ചാണ് ഗോള്‍ഡന്‍ ത്രഡ്‌സ് കിരീടം ചൂടിയത്.നിശ്ചിതസമയത്ത് ഗോള്‍രഹിത സമനിലയിലായതോടെ കളി ടൈബ്രേക്കറിലേക്ക് നീണ്ടു. പക്ഷേ, ഷൂട്ടൗട്ടിലും വിജയികളെ കണ്ടെത്താനായില്ല. ഇരുടീമും തുല്യ ഗോളടിച്ചപ്പോള്‍ (5-5) കളി സഡന്‍ ഡത്തിലേക്ക് നീണ്ടു.


സഡന്‍ ഡത്തില്‍ ഗോള്‍ഡന്‍ ത്രഡ്‌സ് ഏഴുതവണ ലക്ഷ്യം കണ്ടു. എന്നാല്‍, കെ.എസ്.ഇ.ബി.യുടെ ഒരു ഷോട്ട് പുറത്തേക്കുപോയതോടെ 12-11ന് ഗോള്‍ഡന്‍ ത്രഡ്‌സ് വിജയിക്കയായിരുന്നു.അത്യന്തം ആവേശംനിറഞ്ഞതായിരുന്നു ഫൈനല്‍ പോരാട്ടം. ആദ്യപകുതിയില്‍ കെ.എസ്.ഇ.ബി.യും രണ്ടാംപകുതിയില്‍ ഗോള്‍ഡന്‍ ത്രഡ്‌സും പൊരുതിക്കളിച്ചെങ്കിലും ഗോളുകള്‍ വീണില്ല.


ഗോള്‍ഡന്‍ ത്രഡ്‌സിന്റെ കളിയില്‍ ആഫ്രിക്കന്‍ താരങ്ങളായ ഉസോമയും ചീമേഴ്‌സിയും പ്രിന്‍സ് മണ്ടെയുമായിരുന്നു തിളങ്ങിയത്. കൃത്യതയാര്‍ന്ന പാസുകളിലൂടെ കെ.എസ്.ഇ.ബി.യുടെ ഗോള്‍മുഖത്ത് അപകടംസൃഷ്ടിച്ച ആഫ്രിക്കന്‍ താരങ്ങള്‍ കാണികളുടെ കൈയടിയും നേടി. കെ.എസ്.ഇ.ബി.ക്കുവേണ്ടി കെ.രാഗേഷും ബിനീഷും ആണ് തിളങ്ങിയത്.ടൂര്‍ണമെന്റില്‍ എട്ടുഗോള്‍ നേടിയ കെ.എസ്.ഇ.ബി.യുടെ കെ.രാകേഷാണ് ടോപ് സ്‌കോറര്‍. മലപ്പുറം ബാസ്‌കോ ഒതുക്കങ്ങലിന്റെ നസീബ് മികച്ച ഗോള്‍കീപ്പര്‍. എസ്.ബി.ടി.യുടെ ഉസ്മാനാണ് ടൂര്‍ണമെന്റിലെ താരം. മന്ത്രി കെ.ബാബു ട്രോഫികള്‍ സമ്മാനിച്ചു. (മാതൃഭൂമി)

Tuesday, February 28, 2012

പണിമുടക്കില്‍ രാജ്യം നിശ്ചലമായി




ന്യൂഡല്‍ഹി: 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ രാജ്യം നിശ്ചലമായി. ജനജീവിതം ദുഃസഹമാക്കുന്ന നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. തൊഴില്‍ശാലകള്‍ ബഹിഷ്കരിച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചിട്ടും സമസ്തമേഖലകളിലുമുള്ള ജനങ്ങള്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യമേകി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഇന്ത്യയുടെ സമരചരിത്രത്തില്‍ നാഴികക്കല്ലായ പണിമുടക്കില്‍ തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ആവേശത്തോടെയാണ് തൊഴിലാളികള്‍ പങ്കുചേര്‍ന്നത്. ഇതിനിടെ കേരളത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ്നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച അടിയന്തരസാഹചര്യങ്ങളിലൊഴികെ ആര്‍ക്കും അവധി അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളവും ഇതര ആനുകൂല്യങ്ങളും നിഷേധിക്കും. ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അനുകൂല അധ്യാപക- സര്‍വീസ് സംഘടനകള്‍ വിട്ടുനില്‍ക്കുകയാണ്.

24 മണിക്കൂര്‍ സമരം ചൊവ്വാഴ്ച അര്‍ധരാത്രിവരെ തുടരും. പാല്‍ , പത്രം, കുടിവെള്ളം, ആശുപത്രികള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കാരംഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ രാജ്യം നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. യൂണിയനുകളൊന്നടങ്കം പണിമുടക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ നിലപാട് തുടര്‍ന്നാല്‍ കടുത്തപോരാട്ടങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന്ട്രേഡ്യൂണിയനുകള്‍ മുന്നറിയിപ്പു നല്‍കി. ബാങ്കുകളുള്‍പ്പെടെ പൊതുമേഖലയിലെ ഓഫീസുകള്‍ രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും സ്തംഭിച്ചു. പൊതുമേഖലയിലേതുള്‍പ്പെടെ ഗതാഗതമേഖലയിലെ മുഴുവന്‍ യൂണിയനുകളും പണിമുടക്കുന്നതിനാല്‍ വാഹനഗതാഗതമുണ്ടാകില്ല. പലയിടത്തും ട്രെയിനുകള്‍ തടയുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ പ്രധാന ട്രേഡ്യൂണിയനുകളും സഹകരിച്ചുള്ള സംയുക്ത പണിമുടക്ക്്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങളാണ് പണിമുടക്കിന് ട്രേഡ്യൂണിയനുകളെ നിര്‍ബന്ധിതരാക്കിയത്.

1991ല്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം കുറിച്ചശേഷം പതിനാലാമത് പൊതുപണിമുടക്കാണിത്. 2010ല്‍ 13-ാമത് അഖിലേന്ത്യാ പണിമുടക്ക് ഐഎന്‍ടിയുസിയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ ബിഎംഎസും പങ്കെടുത്തു. തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവില്‍പ്പന നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. (ദേശാഭിമാനി)

Saturday, February 18, 2012

ദേശീ‍യ പണിമുടക്ക്- ധര്‍ണ നടത്തി




          ഫെബ്രുവരി  28ന് ദേശവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം വൈദ്യുതി ബോര്‍ഡിലെ സംഘടനകള്‍ സംയുക്തമായി കരുനാഗപ്പള്ളി ടൌണില്‍ സായാഹ്നധര്‍ണ്ണയും യോഗവും നടത്തി. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ട്രേഡ് യൂണിയന്‍ നേതാക്കളും സംസാരിച്ചു. വിലക്കയറ്റം തടയുക, തൊഴില്‍ സുരക്ഷയ്ക്കുള്ള നടപടികള്‍ ഉള്‍പ്പെടുത്തുക, തൊഴില്‍ നിയമ ലംഘനത്തിന്  കര്‍ശനശിക്ഷ ഉറപ്പ് വരുത്തുക, ദേശീയ സാമൂഹ്യ സുരക്ഷാഫണ്ട് രൂപീകരിക്കുക, പൊതുമേഖല സ്വകാര്യവത്കരണവും ഓഹരിവില്പനയും അവസാനിപ്പിക്കുക, ജോലികളിലെ കരാര്‍വത്കരണം അവസാനിപ്പിക്കുക, മിനിമംകൂലി നിയമം ഭേദഗതി ചെയ്യുക, ഗ്രാറ്റുവിറ്റി വര്‍ദ്ധിപ്പിക്കുക, പ്രൊവിഡന്റ് ഫണ്ട്, ബോണസ് പരിധി എടുത്തുകളയുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പ് വരുത്തുക, 87, 98 ഐ.എല്‍.ഒ കണവന്‍ഷന്‍ തീരുമാനങ്ങള്‍ അംഗീകരിക്കുക, 45 ദിവസത്തിനുള്ളില്‍ തൊഴിലാളി സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  ദേശീയ പണിമുടക്ക് നടത്തുന്നത്. 

Tuesday, February 14, 2012

വൈദ്യുതി ജീവനക്കാര്‍ പ്രകടനം നടത്തി

 ഫെബ്രുവരി ഇരുപത്തെട്ടിലെ ദേശീയപണിമുടക്കിന്റെ ഭാഗമായി കെഎസ്ഇബി സംയുക്ത സമരസമിതി നേതൃത്വത്തില്‍ ജീവനക്കാര്‍ കൊല്ലം പവര്‍ഹൗസ് വളപ്പില്‍ പ്രകടനവും യോഗവും നടത്തി. ജീവനക്കാര്‍ പണിമുടക്ക് നോട്ടീസും നല്‍കി. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) നേതാക്കളായ ബി ജയശ്രീ, സി അജയകുമാര്‍ , വര്‍ക്കേഴ്സ് ഫെഡറേഷന്‍ നേതാക്കളായ പ്രദീപ്, ലാല്‍പ്രകാശ്, ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളായ ഹരിദേവന്‍ , ശ്യാംകുമാര്‍ , ഓഫീസേഴ്സ് ഫെഡറേഷന്‍ നേതാവ് ശശിധരന്‍ , ഡിവിഷന്‍ സെക്രട്ടറി സാബു എന്നിവര്‍ സംസാരിച്ചു.