വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Wednesday, May 29, 2013

പ്രതിഷേധ യോഗം നടത്തി

ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ലോൺ, ഏൺ‌ഡ് ലീവ് സറണ്ടർ തുടങ്ങിയവ നൽകുന്നതിൽ കാലതാമസം നേരിടുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസ്സോസിയേഷൻ കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ പരിസരത്ത് യോഗം നടത്തി. സ.കയാബുദ്ദീൻ, സ.അൻസർബാബു, സ.ഹരിലാൽ എന്നിവർ സംസാരിച്ചു.

Tuesday, May 14, 2013

രാപകൽ സമരം അവസാനിച്ചു.






          വൈദ്യുതിക്ഷാമം കാരണം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. വ്യവസായസ്ഥാപനങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാനും മറ്റു സംസ്ഥാനങ്ങളിലേക്ക്പറിച്ചുനടാനുമാണ് ശ്രമിക്കുന്നത്. വൈദ്യുതി തൊഴിലാളികളുടെ രാപകല്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വീടിനുമുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം തീരുന്നതല്ല സംസ്ഥാനത്തിന്റെ വൈദ്യുതിപ്രശ്നം. അറ്റകുറ്റപ്പണിയുടെ പേരില്‍ സബ് സ്റ്റേഷനുകള്‍ അടച്ചിട്ടും പവര്‍കട്ട് നടപ്പാക്കിയും തല്‍ക്കാലം പിടിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതിപ്രസരണം കുറയ്ക്കാനുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയായ ആര്‍എപിഡിആര്‍പി പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ടെന്‍ഡര്‍ നടപടികള്‍ വരെയെത്തിയ 12പദ്ധതികള്‍ യുഡിഎഫ് അട്ടിമറിച്ചെന്ന് മാത്രമല്ല കേന്ദ്രം അനുവദിച്ച കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തുകയും ചെയ്തു. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എളമരം കരീം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ സംസാരിച്ചു.                 വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും യുഡിഎഫ് സര്‍ക്കാര്‍ വന്‍ അനാസ്ഥ കാട്ടുകയാണെന്ന് സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന നാലുദിവസത്തെ രാപ്പകല്‍ സത്യഗ്രഹത്തിന്റെ മൂന്നാംദിവസത്തെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, തുടക്കമിട്ട ഇതില്‍ പലതും യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നില്ല. ഒഡിഷയിലെ കല്‍ക്കരിപ്പാടം ഗവണ്‍മെന്റ് നിലപാടുമൂലം നഷ്ടപ്പെട്ടു. ജലവൈദ്യുതി കഴിഞ്ഞാല്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സ്രോതസ്സാണ് കല്‍ക്കരി. 200 വര്‍ഷത്തേക്കുള്ള ഉപയോഗത്തിന് ആവശ്യമായ കല്‍ക്കരി ഖനികളിലുണ്ട്. അതുകൊണ്ട് കൂടുതല്‍ താപനിലയങ്ങള്‍ പണിയണം. സ്വകാര്യമേഖലയിലെ വമ്പന്‍മാര്‍ സ്വന്തമായി കുഴിച്ചെടുക്കുന്ന കല്‍ക്കരി സ്വന്തം വൈദ്യുതി പദ്ധതികളില്‍ ഉപയോഗിക്കുന്നതാണ് ഇപ്പോഴുള്ള അഴിമതിക്കും വലിയതോതില്‍ വൈദ്യുതിവില വര്‍ധനയ്ക്കും കാരണം. പറമ്പിക്കുളം കരാറില്‍ വെള്ളംചേര്‍ത്ത് കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം തമിഴ്നാടിന് കൊടുക്കുന്നു. 108 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തന്മൂലം തുലച്ചതെന്നും ആനത്തലവട്ടം പറഞ്ഞു.

Tuesday, May 7, 2013

ചെലവ് കുറഞ്ഞ വൈദ്യുതിക്കായി രാപകൽ സമരം തുടങ്ങി

വൈദ്യുത പദ്ധതികള്ക്ക് വേണ്ടി കെ എസ് ഇ ബി വര്ക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) സെക്രട്ടേറിയറ്റു നടയിൽ തുടങ്ങിയ രാപകൽ സത്യാഗ്രഹം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സഖാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .

സഖാവ് .സാജുപോൾ എം.എൽ.എ സത്യാഗ്രഹ പന്തലിൽ 

രാവും പകലും സമരം തുടരുന്നു.


സഖാവ് പന്ന്യൻ രവീന്ദ്രൻ സമരപന്തലിൽ എത്തിയപ്പോൾ

സമരത്തിന്റെ രാത്രികാഴ്ച

(ചിത്രങ്ങളും വാർത്തകളും ‘വെളിച്ചം വൈദ്യുതിമേഖലയുടെ ശബ്ദ’ത്തിൽ നിന്ന്( facebook))

വൈദ്യുതിയുടെ രാഷ്ട്രീയം


കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ഉദാരീകരണനയവും സംസ്ഥാന യുഡിഎഫ് സര്‍ക്കാരിന്റെ ദാസ്യമനോഭാവത്തോടെയുള്ള അതിന്റെ നടപ്പാക്കലും ചേര്‍ന്ന് ജനജീവിതത്തെ ദുരന്തമാക്കിത്തീര്‍ക്കുന്നതിന്റെ പുതിയ ദൃഷ്ടാന്തമാണ് ദുസ്സഹമായ വൈദ്യുതിനിരക്ക് വര്‍ധന. ഇടയ്ക്കിടെയുള്ള വൈദ്യുതിനിരക്കുവര്‍ധനാപരമ്പര ഇവിടെ അവസാനിക്കുന്നില്ല; ഇതേക്കാള്‍ വലിയ ആഘാതം സൃഷ്ടിച്ച് തുടരാന്‍ പോവുകയാണ്; വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുകയാണ്. സ്വകാര്യ വൈദ്യുതി കമ്പോളത്തിന് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കുകയും ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിരക്കിലാക്കുകയും ചെയ്ത് ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കേന്ദ്രം ആവിഷ്കരിച്ച നയങ്ങളും അവയെ എതിര്‍പ്പുകൂടാതെ നടപ്പാക്കുകയും ആഭ്യന്തര വൈദ്യുതോല്‍പ്പാദനം ഏതാണ്ട് പാടേ ഉപേക്ഷിക്കുകയുംചെയ്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളുമാണ് വൈദ്യുതിരംഗത്തെ ഈ വിധത്തിലാക്കിയത്.

2003ല്‍ കേന്ദ്രം ഒരു വൈദ്യുതി നിയമമുണ്ടാക്കി. ഓരോ വര്‍ഷത്തെയും വരവും ചെലവും കണക്കാക്കി കമ്മി നികത്താന്‍ പാകത്തില്‍ നിരക്കുവര്‍ധിപ്പിക്കുക, മുന്‍വര്‍ഷ കമ്മിയുണ്ടെങ്കില്‍ അതും നിരക്ക് വര്‍ധിപ്പിച്ച് നികത്തിക്കൊള്ളുക. ഇതാണ് കേന്ദ്രനിയമം നിഷ്കര്‍ഷിക്കുന്നത്. ഈ നിയമം ഒരുവശത്ത് പാസാക്കിയെടുത്തിട്ട് മറുവശത്ത് സംസ്ഥാന വൈദ്യുതിബോര്‍ഡുകളെ കരകയറാനാകാത്ത കമ്മിയിലേക്ക് തുടരെ തള്ളാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കി. ഇറക്കുമതി ഇന്ധനവില ക്രമാതീതമായി ഉയര്‍ത്തുക, സ്വകാര്യ സംരംഭകരെ കൊഴുപ്പിക്കാന്‍പാകത്തില്‍ കല്‍ക്കരി വില അനിയന്ത്രിതമായി ഉയര്‍ത്തി നിശ്ചയിക്കുക തുടങ്ങിയവയാണ് നടപടികള്‍. ഉല്‍പ്പാദനച്ചെലവുമായി ഒരു താരതമ്യവുമില്ലാത്തവിധത്തില്‍ വൈദ്യുതിയുടെ വില്‍പ്പന വില നിശ്ചയിച്ചത് ഇതിന്റെ ഭാഗമാണ്. യൂണിറ്റിന് മൂന്നുരൂപയില്‍ താഴെമാത്രം ഉല്‍പ്പാദനച്ചെലവുള്ള താപവൈദ്യുതിയുടെ വില പതിനാറിനും പതിനെട്ടിനുമിടയിലാക്കി ഉയര്‍ത്തി നിശ്ചയിച്ചു. വൈദ്യുതി വാങ്ങേണ്ട സംസ്ഥാന ബോര്‍ഡുകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കി. സ്വകാര്യ കമ്പോളക്കാരായ അദാനി, ടാറ്റ, ജിഎംആര്‍, ലാന്‍കോ, റിലയന്‍സ് തുടങ്ങിയവയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍വേണ്ടിയാണത് ചെയ്തത്. ഇത്തരം നടപടികളാണ് വൈദ്യുതിബോര്‍ഡിന്റെ കമ്മി തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്.

അടുത്ത വര്‍ഷത്തേക്ക് 8496 കോടിയുടെ വരവും 9546 കോടിയുടെ ചെലവുമാണ് കണക്കാക്കിയിട്ടുള്ളത്. അതായത് 1050 കോടിയുടെ കമ്മി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായുള്ള 1737 കോടിയുടെ കമ്മി വേറെ. ഇപ്പോള്‍ 642 കോടി രൂപ അധികമായി സംഭരിക്കാന്‍ പാകത്തിലുള്ള വൈദ്യുതിനിരക്ക് വര്‍ധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ധനയ്ക്കുശേഷവും 2145 കോടിയുടെ കമ്മി അവശേഷിക്കുമെന്നര്‍ഥം. അതായത് ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ പല മടങ്ങായി വൈദ്യുതി നിരക്കുവര്‍ധന തുടരും. ആ പ്രക്രിയയിലാണ് വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുക. കേന്ദ്രത്തിന്റെ നയവ്യതിയാനവും ആ വികലനയം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ചേര്‍ന്നാണ് ഈ അവസ്ഥയുണ്ടാക്കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷമുണ്ടായതാണ് ഈ കമ്മി എന്നതും ഓര്‍മിക്കണം. ഇറക്കുമതി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനവില അന്താരാഷ്ട്ര വിലയുമായി ചേര്‍ന്നുപോകുന്നതരത്തിലാക്കാനെന്ന പേരില്‍ രൂക്ഷമായി വര്‍ധിപ്പിച്ചു. സ്വകാര്യസംരംഭകരുടെ ആവശ്യം മുന്‍നിര്‍ത്തി കല്‍ക്കരിവില ഉയര്‍ത്തി നിശ്ചയിച്ചു. ഒരു വൈദ്യുതി കമ്പോളം നിലവില്‍കൊണ്ടുവരികയും അവിടെ ഉല്‍പ്പാദനച്ചെലവുമായി ബന്ധമില്ലാത്തവിധം വൈദ്യുതി വില കൂട്ടി നിശ്ചയിക്കുകയും ചെയ്തു.

കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്ന് ഈ കമ്പോളത്തില്‍നിന്നാണ് വാങ്ങേണ്ടത്. കമ്പോളത്തെയോ സ്വകാര്യ ഉല്‍പ്പാദകരെയോ നിയന്ത്രിക്കാനല്ല, മറിച്ച് അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍പാകത്തില്‍ ഉയര്‍ന്ന വില നല്‍കാന്‍ സംസ്ഥാന വൈദ്യുതി സംവിധാനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്രംചെയ്തത്. അതുകൊണ്ടുണ്ടാവുന്ന താങ്ങാനാവാത്ത ചെലവ് ഉപഭോക്താക്കളെ പിഴിഞ്ഞ് ഉണ്ടാക്കിക്കൊള്ളണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഓരോ വര്‍ഷവും വൈദ്യുതിനിരക്ക് കൂട്ടിക്കൊള്ളാന്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയില്‍ മുതല്‍ സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍വരെ പറയുന്നുണ്ട്. ഈ നയങ്ങളെല്ലാം കല്‍പ്പിക്കും മുമ്പുതന്നെ നടപ്പാക്കുന്ന വിധേയത്വ രാഷ്ട്രീയമാണ് യുഡിഎഫ് മന്ത്രിസഭയെ നയിക്കുന്നത്. സംസ്ഥാനത്തെ തകര്‍ക്കുകയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ് ഈ നയങ്ങളെന്ന് ഒരിക്കല്‍പോലും യുഡിഎഫ് മന്ത്രിസഭ കേന്ദ്രത്തോട് പറഞ്ഞില്ല.

കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെയടക്കം കേന്ദ്രസര്‍ക്കാരിന്റെ നയത്തിലെ ഉള്ളിലിരുപ്പ് വ്യക്തമായിക്കഴിഞ്ഞശേഷവും എതിര്‍ത്തില്ല. എന്നുമാത്രമല്ല, ഈ വികലനയങ്ങള്‍ മത്സരിച്ച് നടപ്പാക്കുകകൂടി ചെയ്തു. സ്ഥിതി കൂടുതല്‍ വഷളാക്കാനെന്നോണം പുതിയ ജലവൈദ്യുതപദ്ധതികള്‍ ഏറ്റെടുക്കാതെയിരുന്നു; നിലവിലുള്ളത് മുന്‍ഗണന നല്‍കി നടപ്പാക്കാതെയുമിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത് ഊര്‍ജിതമായിരുന്ന പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, തോട്ടിയാര്‍, മാങ്കുളം തുടങ്ങിയ പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. 250 മെഗാവാട്ട് വരുന്ന ഒട്ടേറെ പദ്ധതികള്‍ ഉപേക്ഷിച്ച നിലയിലായി. കേന്ദ്രം സൃഷ്ടിച്ച വിനാശകാരിയായ വൈദ്യുതികമ്പോളത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ 1000 മെഗാവാട്ട് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞാല്‍ മതിയായിരുന്നു. ഇതിനായി ഒഡിഷയില്‍ ഒരു കല്‍ക്കരിപ്പാടം വാങ്ങി അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് എത്തിക്കാനുള്ള പദ്ധതി എല്‍ഡിഎഫ് ഭരണം തുടങ്ങിവച്ചു. യുഡിഎഫ് അതും ഉപേക്ഷിച്ചു. അതേത്തുടര്‍ന്ന് കേന്ദ്രം ആ പാടം തിരികെയെടുത്തു. സൗരോര്‍ജംപോലുള്ള പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ഇനി കനത്ത മഴ കിട്ടിയാല്‍പോലും കേരളത്തിന് വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറാനാവില്ല എന്നതാണ് സ്ഥിതി. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ വിലയ്ക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ മന്ത്രിമാരുടെ ഒരു ഉന്നതാധികാരസമിതിയുണ്ട് കേന്ദ്രത്തില്‍. എ കെ ആന്റണിയാണ് അതിന്റെ അധ്യക്ഷന്‍. ആ സമിതി ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ ഒട്ടൊരു മാറ്റമുണ്ടാക്കാം. എന്നാല്‍, ആ സമിതിയും പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിന്റെ മുമ്പില്‍ ഒന്നേ വഴിയുള്ളൂ. പൊതുമേഖലയെ ശക്തിപ്പെടുത്തി സ്വന്തം നിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. അങ്ങനെ വൈദ്യുതി കമ്പോളത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷനേടുക. പക്ഷേ, കേന്ദ്രനയങ്ങളെ അന്ധമായി പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ നേര്‍വിപരീതദിശയിലൂടെയാണ് നീങ്ങുന്നത്.(Desabhimani)

Saturday, April 27, 2013

വൈദ്യുതി പ്രതിസന്ധി: മറ്റൊരു കമ്പോള സൃഷ്ടി

കേരളം വൈദ്യുതി പ്രതിസന്ധിയുടെ പിടിയിലാണ്. ദിവസം രണ്ടുതവണ പ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ വിതരണം നിര്‍ത്തിവെയ്ക്കല്‍. വ്യവസായങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും 20% മുതല്‍ 25% വരെ പവര്‍കട്ട്. 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരട്ടി ചാര്‍ജ്. കുത്തനെയുള്ള നിരക്ക് വര്‍ദ്ധനവ് കഴിഞ്ഞ ജൂലൈയില്‍ ഏര്‍പ്പെടുത്തിയ ശേഷം മറ്റൊരു വര്‍ദ്ധനവ് ഏപ്രില്‍ മാസത്തോടെ നിലവില്‍ വരുമെന്ന് വ്യക്തമായിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി നിരക്ക് വര്‍ദ്ധനവിന്റെ ഭാരമേറെയും ഗാര്‍ഹിക ഉപഭോക്താക്കളാവും ഇത്തവണ പേറേണ്ടി വരിക. നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാലും വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തീരില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വൈദ്യുതിക്ഷാമത്തിന്റെയും സാമ്പത്തിക കുഴപ്പത്തിന്റെയും ദ്വിമാന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗവണ്‍മെന്‍റ് പ്രധാനമായും രണ്ട് ന്യായീകരണങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, മഴക്കുറവാണ്. രണ്ട്, രാജ്യമാകെ വൈദ്യുതി പ്രതിസന്ധിയിലാണ്. രണ്ടാമത്തെ വാദത്തിലൂടെ കേരളത്തേക്കാള്‍ മോശം സ്ഥിതിയിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുമെന്ന (അഥവാ നാം മറ്റുള്ളവരേക്കാള്‍ മെച്ചമെന്ന) സമാശ്വാസം പകരാനാണ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ഇത്തവണ മഴക്കുറവ് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതു മാത്രമല്ല പ്രശ്നമെന്ന് വ്യക്തമാകാന്‍ ദീര്‍ഘമായ വിശകലനമൊന്നും ആവശ്യമില്ല. സാധാരണ മഴ ലഭിക്കുന്ന ഒരു വര്‍ഷം ജലവൈദ്യുത പദ്ധതികളില്‍നിന്നും പ്രതീക്ഷിക്കുന്ന ആകെ ഉല്‍പാദനം 6500 ദശലക്ഷം മുതല്‍ 7000 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ്. വരുന്ന വര്‍ഷം ഈ തോതില്‍ ഉല്‍പാദനം പ്രതീക്ഷിക്കുമ്പോള്‍പോലും കണക്കാക്കുന്ന വൈദ്യുതി കമ്മി 3628 1 ദശലക്ഷം യൂണിറ്റിേന്‍റതാണ്. കൂടംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്ത ശേഷമുള്ള കമ്മിയാണിത്. കേരളത്തിന്റെ രണ്ട് മാസത്തെ ആകെ വൈദ്യുതി ആവശ്യകതയ്ക്ക് തുല്യമാണ് ഈ കമ്മി. കമ്പോളത്തില്‍നിന്നും വൈദ്യുതി വാങ്ങി കമ്മി നികത്താമെന്ന പ്രതീക്ഷയാണ് ഗവണ്‍മെന്‍റ് പുലര്‍ത്തുന്നത്. രാജ്യമാകെ വൈദ്യുതി കമ്മി നിലനില്‍ക്കുമ്പോള്‍ കമ്പോളത്തില്‍നിന്നും മല്‍സരിച്ച് വൈദ്യുതി വാങ്ങി കമ്മി നികത്തുന്ന സമീപനം സമാനമായ പാത സ്വീകരിച്ച മറ്റ് സംസ്ഥാനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്. 

രണ്ടാമതായി ഗവണ്‍മെന്‍റ് ഉയര്‍ത്തിയിട്ടുള്ള വാദത്തില്‍ ചില വസ്തുതകളുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പിടിയിലാണ്. അടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധനവ് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. വന്‍ നഗരങ്ങളിലടക്കം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലോഡ് ഷെഡ്ഡിങ് പ്രാബല്യത്തിലുണ്ട്. വ്യവസായങ്ങള്‍ക്ക് പവര്‍ ഹോളിഡേയും പവര്‍കട്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യമാകുന്ന സമയം തുലോം പരിമിതമാണ്. രാജ്യമഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പ്രകടിത രൂപങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ജൂലൈ 30, 31 തീയതികളില്‍ അനുഭവപ്പെട്ട പവര്‍ ഗ്രിഡ് തകര്‍ച്ച. ലോകത്ത് അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഗ്രിഡ് തകര്‍ച്ചയായിരുന്നു അത്. 60 കോടിയോളം ജനങ്ങളെ മണിക്കൂറുകളോളം ഇരുട്ടിലാഴ്ത്തുകയും ട്രെയിന്‍ ഗതാഗതമടക്കം രാജ്യത്തിന്റെ സമസ്ത പ്രവര്‍ത്തനത്തെയും സ്തംഭിപ്പിക്കുകയും ചെയ്ത തകര്‍ച്ച ദക്ഷിണേന്ത്യയൊഴികെ ഇന്ത്യയുടെ എല്ലാ മേഖലയേയും ബാധിച്ചു. ഈ സാഹചര്യത്തില്‍, പന്ത്രണ്ടാം പദ്ധതിക്കാലത്ത് പ്രതീക്ഷിക്കുന്ന 8 ശതമാനം ജിഡിപി വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതില്‍ പ്രധാന തടസ്സമായി പ്ലാനിംഗ് കമ്മീഷന്‍ വിലയിരുത്തിയിരിക്കുന്നത് വൈദ്യുതിരംഗത്തെ പ്രശ്നങ്ങളാണ്. 

വൈദ്യുതിക്ഷാമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ഭീമാകാര സ്വരൂപം കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ 2010-11 വരെയുള്ള നഷ്ടം 1.89 ലക്ഷം കോടി 2 രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദില്ലിയിലെ സ്വകാര്യ വിതരണ കമ്പനികള്‍ പൊതുമേഖലാ വൈദ്യുതി ഉല്‍പാദക സ്ഥാപനങ്ങളായ എന്‍ടിപിസിയില്‍നിന്നും ഡിവിസിയില്‍നിന്നും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശിക വരുത്തിയിരിക്കുന്നു. വൈദ്യുതി തുടര്‍ന്ന് നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി ഗവണ്‍മെന്‍റ് ധനസഹായം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിസന്ധി താല്‍കാലികമായി ഒഴിവാകുകയായിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട് അടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. ഈ സാഹചര്യം പുതിയ വൈദ്യുത ഉല്‍പാദന പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുകയാണ്. വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് റവന്യൂകമ്മി നികത്താന്‍ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ ഈ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഗവണ്‍മെന്‍റ് സാമ്പത്തിക പുനഃസംഘടനാ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന നാമമാത്ര ധനസഹായത്തിന് പകരമായി എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുക, വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ നയസമീപനങ്ങള്‍ പിന്തുടരുന്ന സംസ്ഥാന ഗവണ്‍മെന്‍റ് ഈ വ്യവസ്ഥകളാകെ അംഗീകരിച്ചുകൊണ്ട് പാക്കേജിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെങ്കിലും കേരള സമൂഹത്തിലുണ്ടായ അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരായി. ഒട്ടാകെ 5 സംസ്ഥാനങ്ങള്‍ മാത്രമേ പാക്കേജിന്റെ ഭാഗമാകാന്‍ തയ്യാറായിട്ടുള്ളൂ എന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്റെ നയസമീപനങ്ങളുടെ അസ്വീകാര്യത വെളിപ്പെടുത്തുന്നുണ്ട്. 

വൈദ്യുതി രംഗത്ത് രണ്ട് ദശകത്തിലേറെയായി കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടരുന്ന നയസമീപനങ്ങളുടെ പാപ്പരത്തമാണ് പ്രതിസന്ധിയിലൂടെ വെളിപ്പെടുന്നത്. 1991ല്‍ നരസിംഹറാവുവിന്റെയും മന്‍മോഹന്‍ സിങ്ങിെന്‍റയും നേതൃത്വത്തില്‍ സ്വീകരിച്ച ആഗോളവല്‍കരണ നയങ്ങളുടെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന ഇലക്ട്രിസിറ്റി സപ്ലൈ ആക്ടില്‍ ഭേദഗതി വരുത്തിയാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയത്. എന്‍റോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ഭീമന്‍മാരെ ഇന്ത്യന്‍ വൈദ്യുതി രംഗത്തേയ്ക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിരവധി അഴിമതി കുംഭകോണങ്ങള്‍ക്ക് വഴിവച്ചുവെന്നല്ലാതെ ശ്രദ്ധേയമായ ഉല്‍പാദന ശേഷി വര്‍ദ്ധനവ് സ്വകാര്യമേഖലയിലുണ്ടായില്ല. മാത്രവുമല്ല സ്വകാര്യമേഖലയ്ക്ക് നല്‍കിയ ഊന്നല്‍മൂലം ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദന മേഖല മുരടിക്കുകയും ചെയ്തു. വിവിധ പഞ്ചവല്‍സര പദ്ധതിക്കാലയളവുകളിലെ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ദ്ധനവിന്റെ ലക്ഷ്യവും നേട്ടവും താഴെ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. 

പട്ടിക

സ്വകാര്യമേഖലയെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയ 1992 മുതല്‍ പദ്ധതി നേട്ടത്തിലുണ്ടായ വന്‍ ഇടിവ് ശ്രദ്ധേയമാണ്. ആഗോളവല്‍കരണ കാലഘട്ടത്തിന് മുമ്പ് പദ്ധതി ലക്ഷ്യത്തിന്റെ 84 ശതമാനം ശരാശരി നേട്ടം കൈവരിച്ചുവെങ്കില്‍ 1992 മുതലുള്ള കാലയളവില്‍ ശരാശരി നേട്ടം 59 ശതമാനമായി ചുരുങ്ങി. മാത്രമല്ല 7-ാം പദ്ധതിക്കാലത്തെ (1985-90) സ്ഥാപിത ശേഷി കൂട്ടിചേര്‍ക്കലിനൊപ്പമുള്ള (21,401 ങണ) നേട്ടം കൈവരിക്കാന്‍ തുടര്‍ന്നുള്ള മൂന്ന് പദ്ധതിക്കാലയളവിലും കഴിഞ്ഞില്ല. ഇക്കഴിഞ്ഞ 11-ാം പദ്ധതിക്കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യമൂലധനത്തിന്റെ ലാഭക്കൊതിയൂറുന്ന നിക്ഷേപ ഫലമായി അല്‍പം ഭേദപ്പെട്ട നേട്ടം കൈവരിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കംമുതല്‍ വൈദ്യുതോല്‍പാദന ശേഷി വര്‍ദ്ധനവ് കൈവരിക്കുന്നതിനായി സ്വകാര്യമേഖലയെ ആശ്രയിച്ചതിന്റെ ഫലമാണ് ഇന്ത്യയൊട്ടാകെ ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമം. സ്വകാര്യമൂലധനത്തിന് ആവശ്യമായ പ്രചോദനം നല്‍കാന്‍ കഴിയാതിരുന്നതാണ് വൈദ്യുതി മേഖലയിലെ മുരടിപ്പിന് അടിസ്ഥാനം എന്നാണ് നവലിബറല്‍ നയങ്ങളിലൂന്നിയ ഭരണാധിപരുടെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി വൈദ്യുതി മേഖലയെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന സമീപനമാണവര്‍ തുടര്‍ന്ന് സ്വീകരിച്ചത്. 2000ല്‍ ഇതിനായുള്ള കരട് നിയമം തയ്യാറാക്കുകയും 2003ല്‍ പാര്‍ലമെന്‍റ് അത് അംഗീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ് വിനാശകരമായ ഈ നിയമനിര്‍മാണത്തിനെ ചെറുക്കാന്‍ ശ്രമിച്ചത്. കമ്പോളത്തിന് പാകമാകുംവിധം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് ഉല്‍പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും പ്രത്യേകം കമ്പനികള്‍ക്ക് രൂപം നല്‍കുക, ഉല്‍പാദനമേഖലയുടെ ലൈസന്‍സിങ് ഒഴിവാക്കുക, ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, പ്രസരണ-വിതരണ ലൈനുകളിലൂടെ ആര്‍ക്കും വൈദ്യുതി കടത്തികൊണ്ടുവരാന്‍ അനുമതി നല്‍കുക (ഓപ്പണ്‍ അക്സസ്), വൈദ്യുതിയുടെ വ്യാപാരം അനുവദിക്കുക, ക്രോസ് സബ്സിഡി ഒഴിവാക്കിയുള്ള സ്വതന്ത്രമായ നിരക്ക് നിര്‍ണയം നടപ്പാക്കുന്നതിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയുള്ള റഗുലേറ്ററി കമ്മീഷനുകള്‍ക്ക് രൂപം കൊടുക്കുക തുടങ്ങിയവയാണ് ഈ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കിയത്. സ്വകാര്യമേഖലയെ സ്വതന്ത്രമായി കടന്നുവരാന്‍ അനുവദിക്കുന്നതിലൂടെ മല്‍സരം ശക്തമാകുമെന്നും അതുവഴി വൈദ്യുതിരംഗത്തെ കാര്യക്ഷമത ഉയരുമെന്നും നഷ്ടം കുറയുമെന്നും വൈദ്യുതി നിരക്കുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നുമായിരുന്നു പ്രചരണം.

2005ല്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച അള്‍ട്രാ മെഗാ പദ്ധതികളില്‍ ആദ്യമായി ലേലത്തിനുവെച്ച മദ്ധ്യപ്രദേശിലെ സഡന്‍ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന ലാന്‍കോ ഒരു യൂണിറ്റിന് 1.19 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഇന്ത്യന്‍ വൈദ്യുതി രംഗത്തെ വിപ്ലവത്തിന് നാന്ദി കുറിച്ചു എന്നായിരുന്നു ഗവണ്‍മെന്‍റ് പ്രചരണം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പദ്ധതി പാളി. ടെണ്ടറില്‍ കൃത്രിമത്വം കാട്ടിയതിന് ലാന്‍കോയെ അയോഗ്യരാക്കുകയും പകരം റിലയന്‍സിന് പദ്ധതി അനുവദിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാനായി റിലയന്‍സിന് നല്‍കിയ മൂന്ന് കല്‍ക്കരിഖനികളില്‍നിന്നുള്ള കല്‍ക്കരി റിലയന്‍സിെന്‍റ തന്നെ മറ്റ് പദ്ധതികളിലേക്ക് വഴി തിരിച്ചുവിടാന്‍ അനുവദിച്ചതിനെതിരെ റ്റാറ്റ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. സഡന്‍ പദ്ധതിയെക്കാള്‍ ഇരട്ടിയിലേറെ വിലയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ കരാറായിട്ടുള്ള മറ്റ് റിലയന്‍സ് പദ്ധതികളിലേക്ക് കല്‍ക്കരി വഴിതിരിച്ച് വിടാന്‍ അനുമതി നല്‍കിയതിലൂടെ റിലയന്‍സിന് 29,033 കോടി രൂപയുടെ അനര്‍ഹമായ ആനുകൂല്യം നല്‍കിയെന്നാണ് സിഎജിയുടെ ഓഡിറ്റിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സഡന്‍ പദ്ധതിയോടൊപ്പം റിലയന്‍സിന് അനുവദിച്ച മറ്റ് രണ്ട് പദ്ധതികളിലേയും 4 നിര്‍മാണം ഇപ്പോള്‍ സ്തംഭിച്ചിരിക്കയാണ്. ഇതോടൊപ്പം റ്റാറ്റയ്ക്ക് അനുവദിച്ച ഗുജറാത്തിലെ മുന്ധ്ര പദ്ധതിയിലെ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ട് അവര്‍ റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കയാണ്. മറ്റ് 8 പദ്ധതികള്‍ കൂടി ഇപ്രകാരം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നിശ്ചയിച്ചിരുന്നെങ്കിലും അനുവദിച്ച നാല് പദ്ധതികളും വിവാദത്തിലായ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്.

സ്വകാര്യമേഖലയെ സജീവമാക്കുന്നതിനായി രൂപപ്പെടുത്തിയ കമ്പോളത്തിന്റെ പ്രവര്‍ത്തനത്തെ അറുപതിലധികം ട്രേഡിങ് കമ്പനികളും രണ്ട് പവര്‍ എക്സ്ചേഞ്ചുകളുമാണ് ഇപ്പോള്‍ പ്രധാനമായും നിയന്ത്രിക്കുന്നത്. വൈദ്യുതിക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍നിന്നും വന്‍ലാഭം നേടുന്നതിനാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ സ്വാഭാവികമായും ശ്രമിച്ചത്. ഉല്‍പാദകര്‍ക്ക് ലൈസന്‍സ് ഒഴിവാക്കിയതിലൂടെ ഇവരുടെമേല്‍ ഗവണ്‍മെന്‍റിനും റഗുലേറ്ററി കമ്മീഷനുമുള്ള നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കമ്പോളത്തിലെ വൈദ്യുതി നിരക്കുകള്‍ 16 രൂപയ്ക്കും മുകളിലേക്ക് ഉയരുകയാണ്. ദക്ഷിണേന്ത്യന്‍ കമ്പോളത്തില്‍ പകല്‍സമയത്ത് ഏകദേശം 8 രൂപ നിരക്കിലാണ് വൈദ്യുതി കൈമാറ്റം ചെയ്യുന്നത്. വൈകുന്നേരം നിരക്ക് വീണ്ടും ഉയരുകയും രാത്രി 12 മണിക്കുശേഷം അല്‍പമൊന്നു താഴുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. പലപ്പോഴും യൂണിറ്റിന് 2 രൂപ മുതല്‍ 3 രൂപ വരെ ഉല്‍പാദനചിലവുള്ള വൈദ്യുതിയാണ് ഇപ്രകാരം കൊള്ള ലാഭമെടുത്ത് കൈമാറ്റം ചെയ്യപ്പെടുന്നത്.

2003ല്‍ വൈദ്യുതി നിയമം നിലവില്‍ വന്നതിനുശേഷമുള്ള കാലയളവില്‍ ഇതിന്റെ ഫലമായി ഇന്ത്യയിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടം കുമിഞ്ഞു കൂടുകയാണ്. ആഗോളവല്‍കരണ നയങ്ങള്‍ ശക്തിപ്പെടുത്തിയ 1991നും 2003നുമിടയില്‍ ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളുടെ ആകെ സാമ്പത്തിക നഷ്ടം 3,000 5 കോടി രൂപയില്‍ നിന്ന് 9,106 5 കോടി രൂപയായി വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ വൈദ്യുതിക്ഷാമം ഇന്ത്യയില്‍ രൂക്ഷമാവുകയുമുണ്ടായി. 2003 മുതല്‍ കമ്പോളം സജീവമായതോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2009-10 ആയതോടെ 63,548 5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഏറ്റവുമൊടുവില്‍ പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച ഷുങ്ങ്ളു കമ്മറ്റിയുടെ കണ്ടെത്തല്‍ പ്രകാരം നഷ്ടം 1.89 ലക്ഷം കോടി രൂപയായി കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നു. കമ്പോള പ്രവര്‍ത്തനത്തിന്റെ ഫലമായി ഏതാനും സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ വമ്പന്‍ലാഭം കൊയ്തപ്പോള്‍ ഉയര്‍ന്ന വിലയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവാതെ പൊതുമേഖലയിലെ വൈദ്യുതി വിതരണ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ വൈദ്യുതിരംഗത്തെ പൊതുചിത്രം. കൊള്ളലാഭത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് വന്‍തോതില്‍ സ്വകാര്യ മൂലധന കുത്തൊഴുക്ക് ഉണ്ടായതിന്റെ പ്രാഥമിക സൂചനകളാണ്

11-ാം പദ്ധതിക്കാലത്ത് ഉല്‍പാദനശേഷി വര്‍ദ്ധനവില്‍ ഉണ്ടായ ചലനം. എന്നാല്‍ വിതരണ സ്ഥാപനങ്ങള്‍ പാപ്പരായതോടെ വൈദ്യുതി വാങ്ങിയതിനുള്ള പണം പോലും നല്‍കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതോടെ നിര്‍മാണമാരംഭിച്ചതടക്കമുള്ള വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലുമായി. ഈ കുരുക്കഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാവര്‍ഷവും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയില്‍ സാമ്പത്തിക പുനഃസംഘടനാ പാക്കേജ് എന്ന കെണി കേന്ദ്ര ഗവണ്‍മെന്‍റ് മുന്നോട്ടുവച്ചിട്ടുള്ളത്. സാധാരണക്കാരുടെ കീശ കാലിയാക്കിയും സ്വകാര്യമേഖലയ്ക്ക് കമ്പോളത്തിലൂടെ കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് നിഷ്കര്‍ഷിക്കുന്നത്. സ്വകാര്യമേഖലയെയോ കമ്പോളത്തെയോ നിയന്ത്രിക്കാന്‍ ചെറുവിരലനക്കാന്‍പോലും കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല.

വിനാശകരമായ ആഗോളവല്‍കരണ നയങ്ങള്‍ക്ക് വിജയകരമായ ബദലുണ്ട് എന്നാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്‍റുകള്‍ കാട്ടിത്തന്നത്. വന്‍തോതില്‍ വൈദ്യുതി ഉല്‍പാദനശേഷി പൊതുമേഖലയുടെ മുന്‍കയ്യില്‍ കൂട്ടിച്ചേര്‍ത്തും, ആസൂത്രണം കയ്യൊഴിഞ്ഞ് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്നതിനുപകരം വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തിയും കേരളത്തിന്റെ വൈദ്യുതിമേഖല വിജയകരമായൊരു ബദല്‍ കെട്ടിപ്പടുത്തു. വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന ശാഠ്യത്തിന് വഴങ്ങാതെ പൊതുമേഖലയില്‍ സംരക്ഷിക്കാനാണ് ഗവണ്‍മെന്‍റ് താല്‍പര്യമെടുത്തത്. രാജ്യമാകെ 40 കോടിയിലധികം ജനങ്ങള്‍ക്ക് ഇനിയും വൈദ്യുതി കിട്ടാക്കനിയാകുമ്പോള്‍ 85 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച് കേരളം മാതൃകയായി. പാലക്കാട് ജില്ലയും തൊട്ടുപിറകേ തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയ ജില്ലകളായി. എല്ലാവിധ വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കി മെച്ചപ്പെട്ട വോള്‍ട്ടേജില്‍ മികച്ച സേവന നിലവാരത്തോടെ വൈദ്യുതി വിതരണ രംഗം ശക്തമാക്കി. ആഗോളതാപനത്തെ ചെറുക്കുന്ന ശ്രമങ്ങളുടെ ഭാഗമായി മികച്ച ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രസരണ വിതരണ നഷ്ടം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇന്ത്യയാകെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ കടം കുമിഞ്ഞുകൂടിയപ്പോള്‍ കേരളത്തില്‍ 2006ലെ 4541 കോടി രൂപയില്‍നിന്നും 2011ല്‍ 1166 കോടി രൂപയായി കടം കുറച്ചുകൊണ്ടു വന്നു. ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങളും ഇതിന്റെ ഭാഗമായി കേരളത്തെ തേടിയെത്തി.

വിജയകരമായ ഈ ബദല്‍ നയം ഏറ്റെടുക്കുന്നതിനു പകരം കമ്പോളത്തേയും സ്വകാര്യമേഖലയെയും ആശ്രയിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് നയം പിന്തുടരാനാണ് ഇപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ബോര്‍ഡിന്റെ പുനഃസംഘടനയ്ക്കും സ്വകാര്യപങ്കാളിത്തത്തിനും നടത്തുന്ന ധൃതഗതിയിലുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. അടിയ്ക്കടിയുള്ള നിരക്ക് വര്‍ദ്ധനവും കടുത്ത വൈദ്യുതി നിയന്ത്രണവും ഈ നയങ്ങളുടെ കൂടെപ്പിറപ്പാണ്. രണ്ടു ദശകത്തിലേറെയായി ഇന്ത്യയില്‍ നടപ്പാക്കിയ ആഗോളവല്‍കരണ നയങ്ങളും അവയില്‍ത്തന്നെ കഴിഞ്ഞ പതിറ്റാണ്ടില്‍ ശക്തമാക്കിയ കമ്പോള പ്രവര്‍ത്തനവും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയും സാധാരണക്കാരന് വൈദ്യുതി കിട്ടാക്കനിയാക്കുകയും ആണ് ചെയ്യുന്നത്. ദീര്‍ഘമായ ഈ കാലയളവില്‍ ഈ നയങ്ങള്‍ രാജ്യത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കാണാന്‍ കഴിയില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടാക്കിയ ഈ നയങ്ങള്‍ക്ക്ചുക്കാന്‍ പിടിച്ചവര്‍ പരാജയങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ അതേ നയങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീവ്രമായി ശ്രമിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരായ ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം കേരളം വിജയകരമായി നടപ്പാക്കിയ ബദല്‍ നയങ്ങള്‍ ഇടര്‍ച്ച കൂടാതെ തുടരാന്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും അനിവാര്യമാകുകയാണ്.

*
ബി പ്രദീപ് ചിന്ത വാരിക 12 ഏപ്രില്‍ 2013

Wednesday, April 24, 2013

വൈദ്യുതി ബോര്‍ഡില്‍ കായികതാരങ്ങളെ ആദരിച്ചു

വിവിധ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് വിജയിച്ച സ്വന്തം കായികതാരങ്ങളെ വൈദ്യുതിബോര്‍ഡ് ആദരിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി.

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെയും വനിതാ വോളിബോള്‍ ടീം അംഗങ്ങളെയുമാണ് ആദരിച്ചത്. ദേശീയ ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം വനിതാ വോളിബോള്‍ ടീമിനായിരുന്നു.

അജേഷ് ടി.എസ്, യു.ജന്‍ഷാദ്, ഷീബ പി.വി, ടി ജി രാജു, പി.ജെ.ജോമോന്‍, എന്‍.പി.ബിജിന, എം.ജെ. അല്‍ഫോണ്‍സ, എന്‍.ശ്രുതിമോള്‍, പി.പി.രേഷ്മ, പി.വി.ജിഷ, ഇ.അശ്വതി, എം.കെ.പ്രജിഷ, ഡോണ ജോര്‍ജ്, ഷഹന കെ.എ, സുര്‍ജിത് വി.പി, കെ.രാകേഷ്, ഷെറിന്‍ സാം എന്നീ കായികതാരങ്ങളെയാണ് ആദരിച്ചത്.

വോളിബോള്‍ കോച്ച് പി.എ. ജോസഫ്, ടീം മാനേജര്‍ ജയ്‌സമ്മ ജെ. മൂത്തേടം എന്നിവരെയും ആദരിച്ചു.

കെ. മുരളീധരന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍, ബോര്‍ഡ് അംഗങ്ങളായ എസ്.വേണുഗോപാല്‍, എം. മുഹമ്മദലി റാവുത്തര്‍, സി.കെ.ദയാപ്രദീപ്, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബി.നീന എന്നിവര്‍ പങ്കെടുത്തു.

MATHRUBHUMI