വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Thursday, July 19, 2012

വൈദ്യുതിരംഗത്തെ കമ്പനിവൽക്കരണം


സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ വിഭജിക്കണമെന്നും കമ്പനിവല്‍ക്കരണത്തിന് വിധേയമാക്കണമെന്നുമുള്ള ആസൂത്രണകമീഷന്റെ കല്‍പ്പന ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസ്വത്ത് കൊള്ളയടിക്കാനായി സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്. ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ലംഘിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേല്‍ കടന്നുകയറുന്നതുകൂടിയാണ് ഈ നീക്കം. ഇത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. പുതിയ പഞ്ചവത്സരപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ വൈദ്യുതിമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ വിഭജിക്കാനും വിതരണരംഗം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിര്‍ദേശമുണ്ടായത്. ഓരോ സംസ്ഥാനത്തും അവിടത്തെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള സംവിധാനങ്ങള്‍ വൈദ്യുതിരംഗത്ത് നിലനില്‍ക്കുകയായിരുന്നു ഇതുവരെ. ഇതിനെ പുതിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകശിലാരൂപമാക്കാനാണ് ശ്രമം. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ രംഗത്തുള്ള അധികാരമാകെ ഇല്ലാതാക്കും. ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കും; ജീവനക്കാരുടെ അവകാശങ്ങള്‍ നിഹനിക്കുകയും ചെയ്യും. ഇതിനകംതന്നെ വൈദ്യുതിരംഗത്ത് കമ്പനിവല്‍ക്കരണം നടത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളുണ്ട്. വൈദ്യുതിരംഗത്തെ പ്രശ്നങ്ങള്‍ക്ക് കമ്പനിവല്‍ക്കരണം പ്രയോജനകരമല്ലെന്ന് അവിടങ്ങളിലെ അനുഭവങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. കമ്പനിവല്‍ക്കരണത്തിനുശേഷവും സാമ്പത്തികനഷ്ടവും വൈദ്യുതിക്ഷാമവും കൂടുന്നതായാണ് ആസൂത്രണകമീഷന്റെതന്നെ പഠനസമിതി കണ്ടെത്തിയത്. 1,77,000 കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് സമിതി കണ്ടെത്തിയത്. ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് വിഭജനത്തില്‍നിന്നും കമ്പനിവല്‍ക്കരണനീക്കത്തില്‍നിന്നും പിന്മാറുകയാണ് സത്യത്തില്‍ കേന്ദ്രസര്‍ക്കാരും ആസൂത്രണകമീഷനും ചെയ്യേണ്ടത്. എന്നാല്‍, അനുഭവങ്ങളില്‍നിന്നുപോലും പാഠംപഠിക്കാതെ ഉദാരീകരണനയങ്ങളുടെ കല്‍പ്പനകളെ പിന്‍പറ്റുകയാണ് കേന്ദ്രവും കമീഷനും. എന്‍ഡിഎ സര്‍ക്കാര്‍ തുടങ്ങിവച്ച നീക്കമാണിത്. അവര്‍ കൊണ്ടുവന്ന ഉദാരീകരണ വൈദ്യുതിബില്‍ പാസായത് കോണ്‍ഗ്രസിന്റെകൂടി പിന്തുണയോടെയായിരുന്നു. ഒരേ സാമ്പത്തികനയം പിന്തുടരുന്ന ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചുനിന്ന് ഇടതുപക്ഷ എതിര്‍പ്പ് വകവയ്ക്കാതെ ബില്‍ പാസാക്കി. എന്നാല്‍, അതുപ്രകാരമുള്ള പൊതുമേഖലാ വിരുദ്ധ നടപടികളുമായി മുന്നേറാന്‍ ഒന്നാം യുപിഎ സര്‍ക്കാരിന് സാധിച്ചില്ല. കാരണം, ഇടതുപക്ഷത്തിന്റെ റോളായിരുന്നു. എന്‍ഡിഎ ഭരണത്തില്‍ പാസാക്കിയ വൈദ്യുതിനിയമം പുനഃപരിശോധിക്കുമെന്ന് ഇടതുപക്ഷ സമ്മര്‍ദത്തിന്റെ ഫലമായി പൊതുമിനിമം പരിപാടിയില്‍ ഒന്നാം യുപിഎയ്ക്ക് എഴുതിവയ്ക്കേണ്ടിവന്നു. ഇടതുപക്ഷത്തിന്റെ നിരന്തരമായ ഇടപെടല്‍മൂലം നിയമം പുനഃപരിശോധിക്കാനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍, ഫലപ്രദമായ പുനഃപരിശോധനയുണ്ടായില്ല. ഇടതുപക്ഷ പിന്തുണയില്ലാതെ രണ്ടാംയുപിഎ സര്‍ക്കാര്‍ വന്നപ്പോള്‍ പുനഃപരിശോധനാനീക്കം ഉപേക്ഷിക്കപ്പെടുകയും വിഭജന- കമ്പനിവല്‍ക്കരണ നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും വിഭജനവും കമ്പനിവല്‍ക്കരണവും നടന്നു. ഇത് നടക്കാതിരുന്ന ഒരു സംസ്ഥാനം കേരളമാണ്. കേരളത്തെക്കൂടി വരുതിക്കുകൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം. വിഭജനം നടന്നയിടങ്ങളില്‍ ചിലയിടത്ത് പൂര്‍ണ സ്വകാര്യവല്‍ക്കരണം നടന്നു; ചിലയിടത്ത് ഭാഗിക സ്വകാര്യവല്‍ക്കരണവും. എന്നാല്‍, ഇതൊന്നും വൈദ്യുതിവിതരണരംഗത്തെ മെച്ചപ്പെടുത്തുകയോ സാമ്പത്തികമായി രക്ഷപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് ആസൂത്രണകമീഷന്റെ പഠനങ്ങള്‍ വ്യക്തമാക്കിയത്. ഈ അനുഭവങ്ങളൊക്കെയുണ്ടായിട്ടും കേരളത്തിന്റെ കാര്യത്തില്‍ വിഭജനത്തിനും കമ്പനിവല്‍ക്കരണത്തിനുമുള്ള സമയം 2008 സെപ്തംബറിനുശേഷം കേന്ദ്രം നീട്ടിനല്‍കുകപോലും ചെയ്തില്ല. ഇത് മറികടക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ത്തന്നെ ഒരു കമ്പനി രജിസ്റ്റര്‍ചെയ്ത് വയ്ക്കുകയാണ്. പുനര്‍നിക്ഷേപം വേണ്ടിവന്നാല്‍ത്തന്നെ അത് സര്‍ക്കാര്‍ കമ്പനിയിലാകട്ടെ എന്നുവച്ചു. ബോര്‍ഡിന്റെ ആസ്തിബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. യുഡിഎഫ് സര്‍ക്കാരാകട്ടെ, ആ വഴി തീര്‍ത്തും ഉപേക്ഷിച്ച് ഉദാരീകരണ പാതയിലൂടെതന്നെ മുമ്പോട്ടുപോകുകയാണ്. വിഭജന- കമ്പനിവല്‍ക്കരണ പ്രക്രിയക്ക് യുഡിഎഫ് സര്‍ക്കാര്‍ വേഗംകൂട്ടി. ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥ, പെന്‍ഷന്‍കാര്യങ്ങള്‍ തുടങ്ങിയവയടക്കമുള്ള പ്രധാനകാര്യങ്ങളിലൊന്നും സര്‍ക്കാരിന് ഒരു ഉറപ്പും നല്‍കാനില്ല. ഈ സാഹചര്യത്തിലാണ് ഐഎന്‍ടിയുസിയും സിഐടിയുവുമൊക്കെ സംയുക്തസമരസമിതി രൂപീകരിച്ച് സമരപാതയില്‍ നില്‍ക്കുന്നത്. ആസൂത്രണകമീഷന്‍ പറയുന്ന വഴിക്ക് പോയാല്‍ ആപത്താണ്. ബോര്‍ഡിന്റെ ആസ്തികള്‍ മുഴുവന്‍ സ്വകാര്യമേഖലയ്ക്ക് കൈമാറേണ്ടിവരും. ഒപ്പം, വൈദ്യുതിവിതരണം ലാഭകരമാക്കാനാകുംവരെ സ്വകാര്യമേഖലയ്ക്ക് സര്‍ക്കാര്‍ പണം നല്‍കേണ്ടതായും വരും. നിലവിലുള്ള ബോര്‍ഡിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ പണം നല്‍കാറില്ല എന്നോര്‍ക്കണം. ആ അവസ്ഥ തകര്‍ത്ത് എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയും അതിനുപുറമെ പണം ഖജനാവില്‍നിന്ന് കൊടുക്കുകയുംവേണോ? സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മാതൃകകള്‍ ഇന്ത്യയിലിന്ന് കാണുന്നുണ്ട്. ഒഡിഷയിലും ഡല്‍ഹിയിലും മറ്റും പൂര്‍ണമായ സ്വകാര്യവല്‍ക്കരണം നടന്നു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമൊക്കെ ചില പട്ടണങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുന്ന നില സ്വീകരിച്ചു. ഇതുരണ്ടും ഫലവത്തല്ലെന്നു തെളിഞ്ഞപ്പോള്‍ ആസൂത്രണകമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത് പൊതുമേഖല- സ്വകാര്യമേഖല പങ്കാളിത്തമാണ്. പേര് പങ്കാളിത്തമെന്നാണെങ്കിലും വസ്തുത സ്വകാര്യമേഖലയ്ക്ക് വൈദ്യുതിരംഗം കൈമാറല്‍തന്നെയാണ്. വൈദ്യുതിബോര്‍ഡിന്റെ ആസ്തികള്‍ കൈമാറാതെ വൈദ്യുതിവിതരണ ശൃംഖലയുടെ വികസനം, പരിപാലനം, വിതരണസംവിധാനം എന്നിവ സ്വകാര്യമേഖലയെ ഏല്‍പ്പിക്കുക എന്നതാണ് നിര്‍ദേശം. ഇതിനായി കാല്‍നൂറ്റാണ്ടേക്ക് കരാറുണ്ടാക്കണമത്രേ. ഈ സംവിധാനത്തില്‍ ആസ്തികള്‍ സാങ്കേതികമായിമാത്രമേ ബോര്‍ഡില്‍ നിലനില്‍ക്കൂ. ട്രാന്‍സ്ഫോര്‍മര്‍ അടക്കമുള്ളവ കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. വിതരണം ലാഭകരമാക്കാന്‍ കമ്പനികള്‍ക്ക് കഴിയുംവരെ സര്‍ക്കാര്‍ അവയ്ക്ക് പണം നല്‍കിക്കൊണ്ടിരിക്കുകയും വേണം. ഈ നീക്കം പൊതുസമ്പത്ത് അന്യാധീനപ്പെടുത്താനും ഖജനാവില്‍നിന്ന് പണം ചോര്‍ത്താനും ഉപയോക്താക്കളെ സ്വകാര്യകൊള്ളയ്ക്ക് വിട്ടുകൊടുക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണെന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്?
(ദേശാഭിമാനി മുഖപ്രസംഗം)

No comments:

Post a Comment