വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Saturday, July 30, 2011

ചട്ടം ലംഘിച്ച് സ്ഥലം മാറ്റം നടത്തരുത്. നടത്തിയവ തിരുത്താന്‍ ബോര്‍ഡും ഗവണ്മെന്റും നടപടിയെടുക്കണം


ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സ്ഥലം മാറ്റം സംബന്ധിച്ച്  അറുപതുകളില്‍ നടന്ന സംഘര്‍ഷങ്ങളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ അന്ന് നിലവിലുണ്ടായിരുന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (IRC) ചില മാനദണ്ഡങ്ങള്‍ അംഗീകരിക്കുകയും അതനുസരിച്ച് ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 1986 വരെയുള്ള കാലഘട്ടത്തില്‍ IRC നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം‌മാറ്റം  നടത്തണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വച്ചത്. അതിന്റെ ലംഘനത്തിനെതിരായി സമരങ്ങള്‍, പ്രക്ഷോഭണങ്ങള്‍, ജയില്‍‌വാസം, പിരിച്ചുവിടീല്‍ എല്ലാം ഉണ്ടായിട്ടുണ്ട്.  1987ല്‍ അധികാരത്തില്‍  വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അതുവരെ സ്ഥലം‌മാറ്റം സംബന്ധിച്ച് ഉണ്ടായ തര്‍ക്കങ്ങള്‍ എല്ലാം പരിശോധിച്ച് IRC നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ സമ്പുഷ്ടമാക്കി. പിന്നീട് വലിയ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ല.  1987ല്‍ അംഗീകരിച്ച മാനദണ്ഡമനുസരിച്ചാണ്‍  പിന്നീട് സ്ഥലം‌മാറ്റങ്ങള്‍ കൂടുതലും നടന്നിട്ടുള്ളത്. ഇതിനകം അധികാരത്തില്‍ വന്ന മൂന്ന് എല്‍.ഡി.എഫ് ഗവണ്മെന്റുകളുടെ കാലത്തും തത്വങ്ങള്‍ പരമാവധി പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതെങ്കിലും ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍  അത് പരിഹരിക്കുന്നതിന് സംഘടന എന്ന നിലയില്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ മുന്‍‌കൈ എടുക്കുകയോ സഹകരിക്കുകയോ ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ വിശ്വാസികള്‍ക്കും എല്ലാ സംഘടനകളില്‍ പെട്ട ജീവനക്കാര്‍ക്കും ഒരു സംഘടനയിലും പെടാത്ത ജീവനക്കാര്‍ക്കും  ട്രാന്‍സ്ഫര്‍ ഗൈഡ് ലൈന്‍സ് അനുസരിച്ച് അര്‍ഹതപ്പെട്ട സംരക്ഷണം ലഭിക്കുന്നതിന് അസ്സോസിയേഷന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം തൊഴിലാളികളുടെ സ്ഥലം‌മാറ്റത്തില്‍ ഒരു പരാതിയും ഉണ്ടാകാതെ നടത്താന്‍ കഴിഞ്ഞു എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തവണത്തെ സ്ഥലം മാറ്റങ്ങളില്‍ 1991ലും 2001ലും അധികാരത്തില്‍ വന്ന യു.ഡി.എഫ് ഭരണകാലത്ത് ചെയ്തതുപോലെ സ്ഥലം‌മാറ്റ തത്വങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രവണത കാണുന്നുണ്ട്. ചില യു.ഡി.എഫ് മന്ത്രിമാരുടെ ഭരണകാലത്ത് തത്വലംഘനം താരതമ്യേന കുറവായിരുന്നു എന്ന കാര്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കാരണം INTUC ക്കാര്‍, സംഘടനകള്‍ക്ക് എതിരായും പണം ഉണ്ടാക്കുന്നതിന് വേണ്ടിയും നടത്തിയിട്ടുള്ള എല്ലാ സ്ഥലം‌മാറ്റങ്ങളെയും ചില മന്ത്രിമാര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നത് കൊണ്ടാണ്. എന്നാല്‍ കൂറുള്ള ഉദ്യോഗസ്ഥന്മാര്‍ ഇതിന്‍ സഹായിച്ചിരുന്നു. 2011ലെ ഗവണ്മെന്റ് വന്നതിന് ശേഷം സ്ഥലം‌മാറ്റം ആരംഭിച്ചത് തന്നെ തത്വലംഘനങ്ങള്‍ നടത്തിക്കൊണ്ടാണ്. ഇതിനെ തടയാന്‍ വകുപ്പ്മന്ത്രി തയ്യാറായില്ലെങ്കില്‍ ബോര്‍ഡില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷവും  ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ന് കാണുന്ന ശുഷ്കാന്തിയും നഷ്ടപ്പെടും. മറ്റ് പല വ്യവസായങ്ങളും പോലെയുള്ള ഒന്നല്ല വൈദ്യുതിമേഖല എന്നുള്ളത് കൊണ്ടാണ് സമാധാനാന്തരീക്ഷം നിലനിലനിര്‍ത്തിക്കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ തൊഴിലാളികള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള അപാകതകള്‍ , ചട്ടലംഘനങ്ങള്‍ എല്ലാം ഞങ്ങള്‍  ബോര്‍ഡ് ചെയര്‍മാന് നല്‍‌കിയിട്ടുണ്ട്. വിധവയെയും സൈനികന്റെ ഭാര്യയെയും  ക്യാന്‍സര്‍ രോഗിയെയും ഡ്യൂട്ടിക്കിടയില്‍  അപകടം പറ്റി കാലും കയ്യും ഒടിഞ്ഞ് കിടക്കുന്നവരെയും വരെ യൂണിയന്‍ മാറ്റി എടുക്കാന്‍ വേണ്ടി സ്ഥലം മാറ്റുന്നത് തടയാന്‍ ബോര്‍ഡ്  മേധാവികള്‍ക്ക് കഴിയണം. സംഘടനാ നേതാക്കന്മാര്‍, സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെപ്പോലും  ബോര്‍ഡ് അംഗീകരിച്ച മാനദണ്ഡത്തിന് വിരുദ്ധമായി  സ്ഥലം‌മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം നോക്കി തെരഞ്ഞ്പിടിച്ച് ഉത്തരവെഴുതുന്നത് INTUC സംഘടനയുടെ പ്രധാന പ്രവര്‍ത്തകര്‍ തന്നെയാണ്.  തൊഴിലാളി വര്‍ഗ്ഗ ശത്രുക്കളുടെ ഈ സ്വഭാവം ഇനിയും തുടരണമോ എന്ന് അവര്‍ ചിന്തിക്കണം.
            വര്‍ഗ്ഗപരമായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍  കോണ്‍ഗ്രസ് രാഷ്ട്രീയമുള്ളവര്‍ തൊഴിലാളി ദ്രോഹം ചെയ്യുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇതിനെതിരായി ശക്തമായ പ്രക്ഷോഭണത്തിന്‍  തയ്യാറാവുകയാണ് ഇതിനെ തടയാനുള്ള തൊഴിലാളികളുടെ മാര്‍ഗ്ഗം.
                                                                             -       കെ.ഒ.ഹബീബ്, 
                                                                               പ്രസിഡന്റ്,  
                           കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍                 

Saturday, July 23, 2011

അന്യായ സ്ഥലം മാറ്റം : സത്യാഗ്രഹസമരം നടത്തി

       
        യാതൊരു മാനദണ്ഠങ്ങളും പാലിക്കാതെ കെ.എസ്.ഇ.ബി ജീവനക്കാരെ സ്ഥലം മാറ്റിയ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍‌ജിനീയറുടെ നടപടിക്കെതിരെ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധ സമരം നടന്നു. അന്യായ സ്ഥലം മാറ്റ ഉത്തരവിനെതിരെ പ്രതിഷേധിച്ച വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഏതാണ്ട് മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരമാണ് കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസില്‍ നടന്നത്.  കൊല്ലം ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വൈദ്യുതി ജീവനക്കാരും പങ്കെടുത്ത പ്രതിഷേധ സമരം രാഷ്ട്രീയ നിറം നോക്കി നടത്തുന്ന അന്യായ സ്ഥലം മാറ്റം അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സഖാവ് ജെ.മേഴ്സിക്കുട്ടിയമ്മ സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.തുളസീധരന്‍, കെ.വി.രാജേന്ദ്രന്‍, വി.എസ്.അജിത് കുമാര്‍, സുരേഷ് കുമാര്‍, എന്‍.ആര്‍.അനി, ബി.ജയശ്രീ, സി.അജയകുമാര്‍, ജയപ്രകാശ് മേനോന്‍, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.  പവര്‍ ഹൌസ് പരിസരത്ത് തിങ്ങിനിറഞ്ഞ തൊഴിലാളികള്‍  സമരത്തിന് തൊഴിലാളികള്‍ക്കിടയിലുള്ള പിന്തുണ വ്യക്തമാക്കുന്നതായിരുന്നു. എന്‍.ജി.ഒ.യൂണിയനും മറ്റ് തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ച് സത്യഗ്രഹ സ്ഥലത്തെത്തി. അന്യായ ഉത്തരവ് പിന്‍‌വലിക്കും വരെ സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

അന്യായ സ്ഥലം മാറ്റം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു


രാഷ്ട്രീയ നിറം നോക്കി മാനദണ്ഠങ്ങള്‍ക്ക് വിരുദ്ധമായി  ജീവനക്കാരെ സ്ഥലം മാറ്റിയ കെ.എസ്.ഇ.ബി കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എന്‍‌ജിനീയറുടെ ഉത്തരവ് പിന്‍‌‌വലിക്കണമെന്ന് ആവശ്യപ്പെട്ട വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് അജയകുമാര്‍, ജോയിന്റ് സെക്രട്ടറി ജയശ്രീ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹരിലാല്‍, ജേക്കബ് ജോണ്‍, ഡിവിഷന്‍ സെക്രട്ടറിമാരായ അന്‍സാര്‍ ബാബു, അനില്‍കുമാര്‍, സാബു എന്നിവര്‍ ഉള്‍പ്പെടെ 14 ജീവനക്കാരെയാണ്‍ ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അന്യായ സ്ഥലം മാറ്റ ഉത്തരവ് പിന്‍‌വലിക്കും വരെ  ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വര്‍ക്കേഴ്സ് അസോസിയേഷന്‍  സംസ്ഥാന വൈസ് പ്രസിഡന്റ് സി.അജയകുമാര്‍ പറഞ്ഞു.

Monday, July 4, 2011

പുറത്ത് നിന്ന് വൈദ്യുതി കൊണ്ട് വന്ന് ബോര്‍ഡിനെ തകര്‍ക്കാന്‍ ശ്രമം






കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് തങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള വൈദ്യുത വിതരണ ലൈസന്‍സികളെ പുറമേ നിന്ന് വൈദ്യുതി വാങ്ങി വിതരണം നടത്തുന്നതിന് അനുവദിച്ച് കൊണ്ട് ഉത്തരവായിരിക്കുന്നു. ഒറ്റ നോട്ടത്തില്‍  വൈദ്യുതി ബോര്‍ഡിന്റെ വരുമാന നഷ്ടം കുറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണീ നീക്കമെന്ന് തോന്നുമെങ്കിലും അതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ വളരെ വലുതാണെന്ന് പറയാതെ വയ്യ.
 
 വൈദ്യുത ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണം നടത്തുന്ന ഏഴ് ലൈസന്‍സികളാണ് നിലവില്‍ കേരളത്തില്‍ ഉള്ളത്.  തൃശൂര്‍ മുന്‍സിപാലിറ്റിയും ടെക്നോ പാര്‍ക്കും കണ്ണന്‍ ദേവന്‍ പ്ലാന്റ്റേഷന്‍ കമ്പനിയും    കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും അവയില്‍ ഉള്‍പ്പെടുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് 625 ലക്ഷവും കൊച്ചി പ്രത്യേക സാമ്പത്തിക മേഖല 698 ലക്ഷവും കണ്ണന്‍ ദേവന്‍ 55 ലക്ഷവും കിനെസ്കോ പവര്‍ യൂട്ടിലിറ്റീസ് ലിമിറ്റഡ് 755 ലക്ഷവും റബ്ബര്‍ പാര്‍ക്ക് 99 ലക്ഷവും ടെക്നോ പാര്‍ക്ക് 205  ലക്ഷവും തൃശൂര്‍ നഗരസഭ 1606 ലക്ഷവും വൈദ്യുതി ബോര്‍ഡില്‍ നിന്ന് വൈദ്യുതി വാങ്ങി വിറ്റ നിലയില്‍ ലാഭമുണ്ടാക്കിയതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍  2010ല്‍ കണ്ടെത്തിയിരുന്നു. നിലവിലുള്ള ലൈസന്‍സികള്‍ കുറഞ്ഞ വിലക്ക് ബോര്‍ഡില്‍ നിന്ന് വാങ്ങുന്ന വൈദ്യുതി ഉയര്‍ന്ന വിലക്ക് മറിച്ച് വിറ്റ് അന്യായ ലാഭം കുന്നുകൂട്ടുന്നതായി ബോര്‍ഡ് പറയുന്നു. കണ്ണന്‍ ദേവനും തൃശൂര്‍ നഗരസഭയും മാത്രമാണ് ഗാര്‍ഹിക ഉപഭോക്താ‍ക്കള്‍ക്ക് വൈദ്യുതി നല്‍കുന്ന ഏജന്‍സികള്‍. അതില്‍ തന്നെ തൃശൂര്‍ നഗരസഭയ്ക്ക് കൂടുതലും ഗാര്‍ഹികേതര ഉപഭോക്താക്കളാണ്. അത് കൊണ്ട് തന്നെ ലൈസന്‍സികള്‍ക്ക് കുറഞ്ഞ വിലക്ക് വാങ്ങുന്ന വൈദ്യുതിക്ക് തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന നിരക്ക് വാങ്ങാനാവുന്നു. 



ലൈസന്‍സികള്‍ ബോര്‍ഡില്‍ നിന്ന് മാത്രമാണ് നിലവില്‍ വൈദ്യുതി വാങ്ങുന്നത്. അവര്‍ ഊര്‍ജ്ജ ഉത്പാദനത്തിനോ  കേരളത്തിലേക്ക് അധികമായി വൈദ്യുതി കൊണ്ട് വരുന്നതിനോ യാതൊരു താത്പര്യവും കാട്ടാതെ ബോര്‍ഡില്‍ നിന്ന് മാത്രം വൈദ്യുതി വാങ്ങി വിതരണം നടത്തി ലാഭമുണ്ടാക്കുന്നത് വൈദ്യുതി ബോര്‍ഡിനും കേരളത്തിലെ മറ്റെല്ലാ ഉപഭോക്താക്കള്‍ക്കും നഷ്ടം മാത്രം വരുത്തിവെയ്ക്കുന്നു. വൈദ്യുതി ഉത്പാദനവും കുറവുള്ള വൈദ്യുതി ചാഞ്ചാടുന്ന വൈദ്യുതി കമ്പോളത്തില്‍ നിന്ന് യൂണിറ്റിന്‍ 10 രൂപ വിലക്ക് വരെ വാങ്ങി നല്‍കേണ്ട ഉത്തരവാദിത്തവും ബോര്‍ഡ് മാത്രം നിര്‍വ്വഹിക്കേണ്ടി വരുന്നു. അതിന് പരിഹാരമെന്ന നിലയിലാണ് നിലവിലുള്ള കരാറുകള്‍ തുടരുമെങ്കിലും ലൈസന്‍സികള്‍ക്ക് അധികമായി ആവശ്യമുള്ള വൈദ്യുതി പുറമേ നിന്നുള്ള വൈദ്യുത ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങി വിതരണം നടത്തുവാന്‍ അനുവദിച്ചിരിക്കുന്നത്. വൈദ്യുതി വാങ്ങുന്നവര്‍ക്ക് ബോര്‍ഡിന്റെ പ്രസരണ ശൃംഘലകളിലൂടെ വൈദ്യുതി കടത്തിക്കൊണ്ട് വരാവുന്നതാണ്.



ഇത്രയും ഒരു വശം. ഇനി ഇതിന്റെ മറുവശം നോക്കാം. ഒരു കോടിയിലേറെ വരുന്ന വൈദ്യുതി ബോര്‍ഡിന്റെ ഉപഭോക്താക്കളില്‍ പകുതിയും ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ വ്യവസായം, വാണിജ്യം, കാര്‍ഷികം, വാണിജ്യേതരം തുടങ്ങി പല താരിഫുകളിലായി ഉപഭോക്താക്കളെ തരം തിരിച്ചിരിക്കുന്നു.  വാണിജ്യവിഭാഗത്തില്‍ പെട്ടവര്‍ വൈദ്യുതിക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരുമ്പോള്‍ കാര്‍ഷിക ഉപഭോക്താക്കളില്‍ നിന്ന് യൂണിറ്റിന് 65 പൈസയും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന്  1.15 രൂപാ മുതലുമാണ് ഈടാക്കുന്നത്.  നല്ലൊരു ഭാഗം ഗാര്‍ഹിക ഉപഭോക്താക്കളും മിനിമം തുകയായ 85 രൂപയാണ് വൈദ്യുതി ചാര്‍ജ്ജായി അടയ്ക്കുന്നത്.  ഇത് സാദ്ധ്യമാക്കുന്നത് ഒരു വിഭാഗം ഉപഭോക്താക്കളില്‍ നിന്ന് അല്പം ഉയര്‍ന്ന വില ഈടാക്കുന്നത് കൊണ്ടാണ്. എന്നാല്‍ പുത്തന്‍ കോര്‍പറേറ്റ് ഭീമന്മാര്‍ “ക്രോസ് സബ്സിഡി” എന്ന പേരില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് എതിരാണ്.  കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും  മുതലാളിത്ത ശക്തികളുടെ നിലപാടിനൊപ്പമാണെന്ന് മനസ്സിലാക്കാ‍വുന്നതാണ്.



വൈദ്യുതി ബോര്‍ഡിന്റെ പുതിയ ഉത്തരവിന്‍ പ്രകാരം നിലവിലുള്ള ലൈസന്‍സികള്‍ക്ക് പുറമേ പുതിയ ലൈസന്‍സികള്‍ക്കും പുറത്ത് നിന്ന് വൈദ്യുതി കൊണ്ടുവരാവുന്നതാണ്. ഇതോടെ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ വരുമാനം നല്‍കുന്ന വിഭാഗങ്ങള്‍ സ്വന്തമായി വൈദ്യുതി വാങ്ങി ഉപയോഗിക്കുകയും ബോര്‍ഡിന്റെ ഉപഭോക്താക്കള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നവര്‍ മാത്രമാവുകയും ചെയ്യും. ഇത് ബോര്‍ഡിനെ നഷ്ടത്തിലേക്ക് നയിക്കുകയും സ്വകാര്യ വത്കരണ വാദത്തിന് ശക്തി കൂട്ടുകയും ചെയ്യും.  കൂടാതെ “ക്രോസ് സബ്സിഡി” പ്രകാരം നിലവില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നത് നിര്‍ത്തലാക്കുന്നതിന് ബോര്‍ഡ് പുതിയ സാഹചര്യത്തില്‍ നിര്‍ബന്ധിതമാവുകയും ചെയ്യും. ഇത് ഗാര്‍ഹിക – കാര്‍ഷിക മേഖലകളില്‍ ഉയര്‍ന്ന നിരക്കിന് കാരണമാവുകയും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. അതിനാല്‍ പ്രസ്തുത ഉത്തരവ് പിന്വ‍ലിച്ച് ലൈസന്‍സികള്‍ക്ക് നല്‍കുന്ന വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കുന്നതിനടക്കമുള്ള നടപടികള്‍  സംസ്ഥാന വൈദ്യുതി ബോര്‍ഡ് നടപ്പില്‍ വരുത്തേണ്ടതാണ്.
വൈദ്യുതി ബോര്‍ഡിനെ സ്വകാര്യ വത്കരണത്തിലേക്ക് നയിച്ചേക്കാവുന്ന വിവാദ ഉത്തരവ് പിന്‍‌വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കരുനാഗപ്പള്ളി ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിന്‍ മുന്നില്‍  പ്രതിഷേധ യോഗം സംഘടിപ്പിച്ചു.  സഖാവ്. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ.അന്‍സാര്‍ ബാബു, സ.ജയശ്രീ, സ.ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു. സ.ദിലീബ് നന്ദി രേഖപ്പെടുത്തി.