വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Sunday, April 25, 2010

വൈദ്യുതി ബോര്‍ഡിന്റെ പുന:സംഘടന



         കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് അധികം താമസിയാതെ പുന:സംഘടിപ്പിക്കപ്പെടുകയാണ് . പൊതു മേഖലയില്‍ ഉള്ള ഒരു കമ്പനി എന്ന നിലയില്‍ ആയിരിക്കും തുടര്‍ന്ന് പ്രവര്‍ത്തിക്കുക. ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് ഖടകങ്ങള്‍ കമ്പനിക്കു ഉണ്ടാകും.
           ബോര്‍ഡിനെ പിരിച്ചു വിട്ട് കമ്പനികളാക്കാന്‍  വ്രതം എടുത്ത ഒരു സര്‍ക്കാര്‍ അല്ല ഇവിടെ ഭരണത്തില്‍ ഉള്ളത്.വൈദ്യുതി ബോര്‍ഡുകളെ പിരിച്ചു വിട്ട് കമ്പനിവല്ക്കരിക്കാന്‍ നിര്‍ദേശിക്കുന്ന വൈദ്യുതി നിയമം  2003,ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസ്സാക്കി എടുത്തത്‌ കോണ്ഗ്രസ് പിന്തുണച്ചത്‌ കൊണ്ടാണ്. 2004 ജൂണ്‍ ഒന്‍പതിന് മുന്‍പ് എല്ലാ വൈദ്യുതി ബോര്‍ഡുകളും പുന:സംഘടിപ്പിക്കണം എന്നതായിരുന്നു നിയമത്തിലെ ഒരു വ്യവസ്ഥ. എന്നാല്‍ യു.പി.എ സര്‍ക്കാരിനെ ഇടതു മുന്നണി പിന്തുണച്ച കാലത്തോളം കേരളത്തിലെ വൈദ്യുതി ബോര്‍ഡിനെ അങ്ങനെ തന്നെ നില നിര്‍ത്താന്‍ കേന്ദ്രം നിര്‍ബന്ധിതമായി. 2008 ആഗസ്തില്‍ ആണവ കരാര്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന് ഇടതു പക്ഷം പിന്തുണ പിന്‍വലിക്കുകയും തുടര്‍ന്ന് 2008 സെപ്റ്റംബര്‍ 23 ന് ശേഷം കെ.എസ്.ഇ.ബിയ്ക്ക് കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ലെന്ന കര്‍ശന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയും നാല് കമ്പനികള്‍ - ചുരുങ്ങിയത് രണ്ട് കമ്പനികളെങ്കിലും -  ആക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ്‌ കേരള സര്‍ക്കാര്‍ കെ.എസ്.ഇ.ബിയുടെ ആസ്തി ബാധ്യതകള്‍ ഏറ്റെടുത്തതും പുന:സംഘടനാ നടപടികള്‍ ആരംഭിച്ചതും.
വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലപാട്  
           കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈദ്യുതി ബോര്‍ഡിനെ പൊതു മേഖലയില്‍ ഒറ്റ സ്ഥാപനമായി നില നിര്‍ത്തണം എന്നാണു എക്കാലവും നിലപാട് എടുത്തിട്ടുള്ളത്. അതിനായുള്ള പ്രക്ഷോഭങ്ങള്‍ 2000 മുതല്‍ ഒറ്റയ്ക്കും സംയുക്തമായും നടത്തി വരുകയാണ്. എന്നാല്‍ രാജ്യത്തെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്തിലെ നിയമം നടപ്പിലാക്കുന്നതിനു    നിര്‍ബന്ധിതമാകുമ്പോള്‍ തന്നെ നാട്ടിലെ ജനങ്ങളുടെയും സ്ഥാപനത്തിലെ തൊഴിലാളികളുടെയും താത്പര്യം കൂടി പരിഗണിച്ചുകൊണ്ട്‌ തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കുന്നു. അതിനെ പിന്തുണയ്ക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വൈദ്യുതി നിയമം 2003 രാജ്യത്തെ ജനങ്ങള്‍ക്കും ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ താത്പര്യങ്ങള്‍ക്കും എതിരാണ് എന്നും ഈ നിയമത്തിനെ രാജ്യ താത്പര്യത്തിന് അനുസരിച്ച് പുന:പരിശോധിച്ചാല്‍ മാത്രമേ വൈദ്യുതി മേഖല പൊതു മേഖലയില്‍ നില നില്‍ക്കുകയുള്ളൂ എന്നും തിരിച്ചറിവുള്ള എല്ലാവരും തന്നെ ഈ നിയമത്തിനും നയത്തിനും എതിരെയുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രക്ഷോഭണങ്ങളില്‍  അണിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.        

ചവറയും കൊട്ടാരക്കരയും സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലങ്ങള്‍


കൊല്ലം: ചവറയെയും കൊട്ടാരക്കരയെയും സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി വൈദ്യുതി മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു. ചവറ ബസ്സ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ചവറ 110 കെവി സബ്സ്റേഷനും മന്ത്രി ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അധ്യക്ഷനായി. 944 ബിപിഎല്‍ വീടുകള്‍ ഉള്‍പ്പെടെ 1425 ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കിയാണ് ചവറയെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചത്. എംഎല്‍എ ഫണ്ടില്‍നിന്ന് 35,56,050 രൂപ വിനിയോഗിച്ചു. കൊട്ടാരക്കര ചന്തമുക്കില്‍ നടന്ന യോഗത്തില്‍ അഡ്വ. പി അയിഷാപോറ്റി എംഎല്‍എ അധ്യക്ഷയായി. എംഎല്‍എ ഫണ്ടില്‍നിന്ന് 65,48594 രൂപ ചെലവാക്കിയാണ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയത്.

കേന്ദ്രം ചതിച്ചാലും കേരളത്തെ രക്ഷിക്കും: മന്ത്രി എ കെ ബാലന്‍

ചവറ: കേന്ദ്രം ചതിച്ചാലും കേരളത്തെ ഊര്‍ജപ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുമെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. ചവറ നിയമസഭാ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും ചവറ 110 കെവി സബ്സ്റേഷന്‍ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിരപ്പള്ളി ജല-വൈദ്യുതിപദ്ധതിയില്‍ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്കും യുപിഎ അധ്യക്ഷയ്ക്കും കത്തയച്ചു. കേന്ദ്രമന്ത്രിയുടെ സമീപനമാണ് കേന്ദ്രമന്ത്രിസഭയ്ക്കുള്ളതെങ്കില്‍ കേരളം ഇരുട്ടിലാകും. ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ സഹകരണമുണ്ടാകണം. മാധ്യമപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാണ് വൈദ്യുതിരംഗത്ത് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.
കേരളത്തില്‍ ഇനി വോള്‍ട്ടേജ് ക്ഷാമമില്ല. 20 വര്‍ഷത്തേക്ക് വോള്‍ട്ടേജ്ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. ജില്ലയില്‍ 15 സബ്സ്റേഷന്‍ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തീകരിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. പുതിയ ആറെണ്ണത്തിന് അനുമതി നല്‍കി. ജില്ലയില്‍ രണ്ടു മണ്ഡലങ്ങള്‍ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചു. ഈ സര്‍ക്കാര്‍ കേരളത്തെ വൈദ്യുത സ്വയംപര്യാപ്തതയിലേക്ക് നയിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയാല്‍ മാത്രം മതി. പ്രസരണനഷ്ടം 33 ശതമാനത്തില്‍നിന്ന് 18 ആയി കുറച്ചു. 3800 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വലുതും ചെറുതുമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. 55 വര്‍ഷംകൊണ്ട് കേരളത്തില്‍ സ്ഥാപിച്ചതിന്റെ പകുതിയിലധികം ട്രാന്‍സ്ഫോര്‍മറാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 1800 കോടി രൂപ ചെലവഴിച്ച് 200 സബ്സ്റേഷനുകളും 20000 ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.                               ( ജാഗ്രത ബ്ലോഗില്‍ നിന്ന്.   കൂടുതല്‍ വായനക്ക്  http://jagrathablog.blogspot.com/2010/04/blog-post_6639.html )

Thursday, April 22, 2010

27ന്റെ ഹര്‍ത്താല്‍ വന്‍ വിജയമാക്കുക



          ഭക് ഷ്യവസ്‌തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വില അനുദിനം കുതിച്ചുകയറുന്നതിനെതിരെ ഏപ്രില്‍ 27ന് ഹര്‍ത്താല്‍ ആചരിക്കാന്‍ 13 മതനിരപേക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. സിപിഐ എം, സിപിഐ, എഐഎഫ്‌ബി, ആര്‍എസ്‌പി, എഐഎഡിഎംകെ, ബിജു ജനതാദള്‍, തെലങ്കുദേശം, ലോക്‌ജനശക്തി പാര്‍ടി, രാഷ്‌ട്രീയ ലോക്‌ദള്‍, രാഷ്‌ട്രീയ ജനതാദള്‍, ജനതാദള്‍(സെക്യുലര്‍), സമാജ്‌വാദി പാര്‍ടി, ഐഎന്‍എല്‍ഡി എന്നിവയാണ് പ്രക്ഷോഭത്തില്‍ പങ്കാളികളായ കക്ഷികള്‍. കഴിഞ്ഞ ആറുമാസമായി വിലക്കയറ്റത്തിനെതിരെ നടന്നുവരുന്ന പ്രക്ഷോഭത്തില്‍ സുപ്രധാന ചുവടുവയ്‌പാണിത്. കേന്ദ്രബജറ്റിന്റെ ധനാഭ്യര്‍ഥനകളും ധനബില്ലും ലോക്‌സഭയില്‍ ഈ മാസം അവസാനവാരത്തില്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ രാജ്യവ്യാപകപ്രക്ഷോഭം. ബജറ്റില്‍ ഭേദഗതി ആവശ്യപ്പെടാനും ധനബില്ലിനെതിരെ ഖണ്ഡനോപക്ഷേപം കൊണ്ടുവരാനുമുള്ള നടപടികള്‍ ഏകോപിപ്പിക്കാനും 13 പാര്‍ടികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്ധനങ്ങളുടെയും വളങ്ങളുടെയും വില വര്‍ധിക്കാന്‍ ഇടയാക്കിയ നികുതി ചുമത്തലുകള്‍ക്ക് എതിരെയാണിത്. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധം ഉയര്‍ത്തുമ്പോള്‍തന്നെ, അസംസ്‌കൃതഎണ്ണയുടെ ഇറക്കുമതിത്തീരുവയിലും പെട്രോളിന്റെയും ഡീസലിന്റെയും എൿസൈസ് തീരുവയിലും യൂറിയയുടെയും മറ്റു വളങ്ങളുടെയും വിലയിലും വരുത്തിയ വര്‍ധന പിന്‍വലിക്കണമെന്ന് ഹര്‍ത്താലില്‍ ആവശ്യപ്പെടും.

             വിലക്കയറ്റം അടക്കമുള്ള അടിയന്തരപ്രശ്‌നങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 12ന് ഇടതുപക്ഷപാര്‍ടികള്‍ ന്യൂഡല്‍ഹിയില്‍ കൂറ്റന്റാലി നടത്തിയിരുന്നു. ഏപ്രില്‍ എട്ടിന് കൂട്ടപിക്കറ്റിങ്ങും അറസ്റ്റ് വരിക്കലും സംഘടിപ്പിക്കാന്‍ ഈ റാലി ആഹ്വാനംചെയ്തു. രാജ്യമെമ്പാടുമായി 25 ലക്ഷംപേരാണ് ഏപ്രില്‍ എട്ടിന്റെ പ്രക്ഷോഭത്തില്‍ അണിനിരന്നത്. നിത്യോപയോഗസാധനങ്ങളുടെ വില നിരന്തരം കുതിച്ചുയരുന്നതിനാല്‍ ജീവിതം ദുസ്സഹമായ ജനങ്ങളുടെ രോഷവും അതൃപ്‌തിയുമാണ് ഇടതുപക്ഷം ആഹ്വാനംചെയ്‌ത പ്രക്ഷോഭങ്ങളോടുള്ള പ്രതികരണത്തില്‍നിന്ന് തെളിയുന്നത്. കഴിഞ്ഞ മാസങ്ങളില്‍ മറ്റു പ്രതിപക്ഷ കക്ഷികളും വിവിധ സംസ്ഥാനങ്ങളില്‍ വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു. പക്ഷേ, യുപിഎ സര്‍ക്കാരാകട്ടെ, വിലക്കയറ്റം ജനങ്ങളില്‍ ചെലുത്തുന്ന അമിതഭാരം കണ്ടില്ലെന്നു നടിക്കുകയാണ്. കേന്ദ്രബജറ്റില്‍ സ്വീകരിച്ച വിവേകശൂന്യമായ നടപടിയിലൂടെ ഡീസലിന്റെയും പെട്രോളിന്റെയും വില ലിറ്ററിന് മൂന്നു രൂപയോളം വര്‍ധിച്ചു. ഫെബ്രുവരിയില്‍ വിലക്കയറ്റപ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചതു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌ത ഏകകാര്യം. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് രൂപരേഖ തയ്യാറാക്കാനായി പത്ത് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. രണ്ടുമാസത്തിനുശേഷം, ഏപ്രില്‍ എട്ടിന് മുഖ്യമന്ത്രിമാരുടെ ഈ സമിതിയുടെ യോഗം പ്രധാനമന്ത്രി വിളിച്ചു; ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. വിലക്കയറ്റപ്രശ്നത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന തികഞ്ഞ അലംഭാവമാണ് പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസംഗങ്ങളില്‍ പ്രകടമായത്. മൂന്ന് ഉപസമിതി രൂപീകരിച്ചത് മാത്രമാണ് യോഗത്തിന്റെ ഫലം.

              ഭക്ഷ്യവസ്‌തുക്കളുടെ വിലകള്‍ കുറഞ്ഞുവരികയാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇടതുപക്ഷ പാര്‍ടികള്‍ 'ജയില്‍ നിറയ്‌ക്കല്‍ പ്രക്ഷോഭം' നടത്തിയ ഏപ്രില്‍ എട്ടിന് ഭക്ഷ്യപണപ്പെരുപ്പത്തിന്റെ ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നു. മാര്‍ച്ച് 27ന് അവസാനിച്ച ആഴ്‌ചയില്‍ ഭക്ഷ്യപണപ്പെരുപ്പം 17.7 ശതമാനമായി വര്‍ധിച്ചു-തൊട്ടു മുന്‍ ആഴ്‌ചയിലെ നിരക്കിനെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധന. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഭക്ഷ്യവസ്‌തുക്കളുടെ അവധിവ്യാപാരം നിരോധിക്കണമെന്നത് ഉള്‍പ്പെടെ അവശ്യം സ്വീകരിക്കേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നില്ല. എഫ്‌സിഐ ഗോഡൌണുകളില്‍ ആവശ്യത്തിലേറെ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യശേഖരം വിപണിയില്‍ എത്തിക്കാനും തയ്യാറാകുന്നില്ല; കരുതല്‍ശേഖരമായി രണ്ടുകോടി ടണ്‍ ഭക്ഷ്യധാന്യം മതിയെന്നിരിക്കെ 4.75 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് എഫ്‌സിഐ ശേഖരത്തിലുള്ളത്. അധികവിഹിതമായി കിലോഗ്രാമിന് 15 രൂപ നിരക്കില്‍ അരി നല്‍കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം വിലക്കയറ്റം തടയാനുള്ള ശ്രമങ്ങളെ പരിഹസിക്കുന്നതാണ്. ഈ വിലയില്‍ അരി എടുത്ത് പൊതുവിതരണശൃംഖല വഴി നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ക്കുതന്നെ അറിയാം.

                ബജറ്റിനെതിരെ ഖണ്ഡനോപക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള മതനിരപേക്ഷ പ്രതിപക്ഷകക്ഷികളുടെ തീരുമാനത്തോട് പ്രതീക്ഷിച്ച പ്രതികരണംതന്നെയാണ്  കോണ്‍ഗ്രസില്‍നിന്ന് ഉണ്ടായിരിക്കുന്നത്. മതനിരപേക്ഷകക്ഷികള്‍ വര്‍ഗീയകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചിരിക്കുന്നു. ഈ ആരോപണം ജനങ്ങള്‍ കാര്യമായി എടുക്കാന്‍ പോകുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം വിലക്കയറ്റമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്‌ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയില്ലെങ്കില്‍ ഇടതുപക്ഷ-മതനിരപേക്ഷ പ്രതിപക്ഷകക്ഷികള്‍ അവരുടെ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടും. പാര്‍ലമെന്റിനുള്ളില്‍ ആരൊക്കെ ഖണ്ഡനോപക്ഷേപങ്ങളെ പിന്തുണയ്‌ക്കുന്നുവെന്നതല്ല പ്രശ്‌നം, പെട്രോളിന്റെയും ഡീസലിന്റെലും വില വര്‍ധിപ്പിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്നതാണ് പ്രശ്‌നം.

           പാര്‍ലമെന്റിനുള്ളിലെ പോരാട്ടം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയല്ല. ഭരണകക്ഷിയെ ഒറ്റപ്പെടുത്താനും പിന്തിരിപ്പന്‍ നയങ്ങള്‍ തിരുത്തിക്കാനും നടത്തുന്ന പോരാട്ടം മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്‌ട്രീയസമരത്തിന്റെ ഭാഗമാണിത്. വിലക്കയറ്റം തടയാനും പൊതുവിതരണസംവിധാനം കാര്യക്ഷമമാക്കാനും അവശ്യനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയല്ലാതെ മറ്റു മാര്‍ഗമില്ല. വിലക്കയറ്റത്തിനെതിരായും പൊതുവിതരണസംവിധാനം ശക്തിപ്പെടുത്താനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും 2009 ആഗസ്‌തില്‍ ദേശീയകണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതുമുതല്‍  ഇടതുപക്ഷ പാര്‍ടികള്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സജീവമായ പ്രവര്‍ത്തനത്തിലാണ്. ഇക്കൊല്ലം ജനുവരിവരെ ഇടതുപക്ഷ പാര്‍ടികള്‍ സംസ്ഥാനതല കൺവന്‍ഷനുകളും റാലികളും സംഘടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് മാര്‍ച്ച് 12ന്റെ റാലിയും ഏപ്രില്‍ എട്ടിന്റെ അറസ്റ്റ് വരിക്കല്‍ പ്രക്ഷോഭവും നടത്തിയത്. ഏപ്രില്‍ 27ന്റെ ഹര്‍ത്താല്‍ വന്‍ വിജയമാക്കാന്‍ എല്ലാവരും  രംഗത്തിറങ്ങണം.  കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിന് ശക്തവും വ്യക്തവുമായ താക്കീതായി പ്രക്ഷോഭം മാറണം.                                 (വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ നിന്ന് http://workersforum.blogspot.com/2010/04/27.html

ജില്ലാ പ്രവര്‍ത്തക യോഗം

          കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.റ്റി.യു ) കൊല്ലം സര്‍ക്കിള്‍ തല   പ്രവര്‍ത്തക യോഗം  2010 മാര്‍ച്ച്‌   24  ന്  മണിക്ക് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച്   നടത്തി.  വര്‍ക്കേഴ്സ് അസോസിയേഷന്‍ന്റെ  നിലപാടുകള്‍ വിശദീകരിച്ചു കൊണ്ട് സംസ്ഥാന പ്രസിഡണ്ട്‌   ശ്രീ. കെ.ഓ.ഹബീബ് മുഖ്യ പ്രഭാഷണം നടത്തി. 

Friday, April 16, 2010

പണിമുടക്കുന്ന പഞ്ചാബ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു

                  പഞ്ചാബ് ഇലക്‌ട്രിസിറ്റി ബോര്‍ഡിനെ വിഭജിച്ച്‌ മൂന്ന് കമ്പനികള്‍ ആക്കുന്നതിനെതിരെ പഞ്ചാബിലെ വൈദ്യുതി മേഖല ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക്‌ സമരത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കരുനാഗപ്പള്ളി ഡിവിഷന് കീഴിലുള്ള ജീവനക്കാര്‍ 2010   ഏപ്രില്‍  പതിനേഴിന് കരുനാഗപ്പള്ളിയില്‍  പ്രകടനവും പ്രതിഷേധ യോഗവും നടത്തി.  

Monday, April 12, 2010

ശ്രീ. വിളയില്‍ സി.രാജേന്ദ്രന്‍ സ്മാരക ലൈബ്രറി സമര്‍പ്പണം

          കോഴിക്കോട് ഗവണ്മെന്റ് എസ്.കെ.വി.യു.പി.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും സ്കൂളിന്റെ അഭ്യുദയകാംക്ഷിയും  ആയിരുന്ന ശ്രീ.സി.രാജേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് ശ്രീ രാജേന്ദ്രന്‍ അംഗമായിരുന്ന കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ പ്രവര്‍ത്തകര്‍ ടി സ്കൂളിലേക്ക് നല്‍കിയ ഗണിത  ശാസ്ത്ര ലൈബ്രറിയുടെയും ലാബിന്റെയും സമര്‍പ്പണം 10 .03 .2010   ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സ്കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു. പി.ടി.എ  പ്രസിഡന്റ്‌  ശ്രീ അമ്പുവിള ലത്തീഫ് അധ്യക്ഷനായിരുന്ന ചടങ്ങില്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി.ബി.ജയശ്രീ ലൈബ്രറി സമര്‍പ്പണം നിര്‍വഹിച്ചു.വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.എസ്.ഹരിലാല്‍,  കരുനാഗപ്പള്ളി ഡിവിഷന്‍ സെക്രട്ടറി ശ്രീ. അന്‍സര്‍ ബാബു, പ്രസിഡന്റ്‌ ശ്രീ. സി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

KSEBWA (CITU) കരുനാഗപ്പള്ളി ഡിവിഷന്‍ സമ്മേളനം

കെ.എസ്.ഇ.ബി.വര്‍ക്കേഴ്സ് അസോസിയേഷന്‍ കരുനാഗപ്പള്ളി ഡിവിഷന്‍ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍