കെ.എസ്.ഇ.ബി. വര്ക്കേഴ്സ് അസോസിയേഷന്‍ (സി.ഐ.റ്റി.യു) കരുനാഗപ്പള്ളി ഡിവിഷന് കമ്മിറ്റി
വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക
Wednesday, May 29, 2013
Tuesday, May 14, 2013
രാപകൽ സമരം അവസാനിച്ചു.
വൈദ്യുതിക്ഷാമം കാരണം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. വ്യവസായസ്ഥാപനങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കാനും മറ്റു സംസ്ഥാനങ്ങളിലേക്ക്പറിച്ചുനടാനുമാണ് ശ്രമിക്കുന്നത്. വൈദ്യുതി തൊഴിലാളികളുടെ രാപകല്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വീടിനുമുകളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിച്ചതുകൊണ്ട് മാത്രം തീരുന്നതല്ല സംസ്ഥാനത്തിന്റെ വൈദ്യുതിപ്രശ്നം. അറ്റകുറ്റപ്പണിയുടെ പേരില്‍ സബ് സ്റ്റേഷനുകള്‍ അടച്ചിട്ടും പവര്‍കട്ട് നടപ്പാക്കിയും തല്‍ക്കാലം പിടിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. വൈദ്യുതിപ്രസരണം കുറയ്ക്കാനുള്ള കേന്ദ്രാവിഷ്കൃതപദ്ധതിയായ ആര്‍എപിഡിആര്‍പി പോലും ഫലപ്രദമായി നടപ്പാക്കുന്നില്ല. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ടെന്‍ഡര്‍ നടപടികള്‍ വരെയെത്തിയ 12പദ്ധതികള്‍ യുഡിഎഫ് അട്ടിമറിച്ചെന്ന് മാത്രമല്ല കേന്ദ്രം അനുവദിച്ച കല്‍ക്കരിപ്പാടം നഷ്ടപ്പെടുത്തുകയും ചെയ്തു. വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും എളമരം കരീം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ ഒ ഹബീബ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ സംസാരിച്ചു. വൈദ്യുതി ഉല്‍പ്പാദനത്തിലും വിതരണത്തിലും യുഡിഎഫ് സര്‍ക്കാര്‍ വന്‍ അനാസ്ഥ കാട്ടുകയാണെന്ന് സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ നടക്കുന്ന നാലുദിവസത്തെ രാപ്പകല്‍ സത്യഗ്രഹത്തിന്റെ മൂന്നാംദിവസത്തെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍, തുടക്കമിട്ട ഇതില്‍ പലതും യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നില്ല. ഒഡിഷയിലെ കല്‍ക്കരിപ്പാടം ഗവണ്‍മെന്റ് നിലപാടുമൂലം നഷ്ടപ്പെട്ടു. ജലവൈദ്യുതി കഴിഞ്ഞാല്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന സ്രോതസ്സാണ് കല്‍ക്കരി. 200 വര്‍ഷത്തേക്കുള്ള ഉപയോഗത്തിന് ആവശ്യമായ കല്‍ക്കരി ഖനികളിലുണ്ട്. അതുകൊണ്ട് കൂടുതല്‍ താപനിലയങ്ങള്‍ പണിയണം. സ്വകാര്യമേഖലയിലെ വമ്പന്‍മാര്‍ സ്വന്തമായി കുഴിച്ചെടുക്കുന്ന കല്‍ക്കരി സ്വന്തം വൈദ്യുതി പദ്ധതികളില്‍ ഉപയോഗിക്കുന്നതാണ് ഇപ്പോഴുള്ള അഴിമതിക്കും വലിയതോതില്‍ വൈദ്യുതിവില വര്‍ധനയ്ക്കും കാരണം. പറമ്പിക്കുളം കരാറില്‍ വെള്ളംചേര്‍ത്ത് കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം തമിഴ്നാടിന് കൊടുക്കുന്നു. 108 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതയാണ് തന്മൂലം തുലച്ചതെന്നും ആനത്തലവട്ടം പറഞ്ഞു.
Tuesday, May 7, 2013
ചെലവ് കുറഞ്ഞ വൈദ്യുതിക്കായി രാപകൽ സമരം തുടങ്ങി
വൈദ്യുത പദ്ധതികള്ക്ക് വേണ്ടി കെ എസ് ഇ ബി വര്ക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) സെക്രട്ടേറിയറ്റു നടയിൽ തുടങ്ങിയ രാപകൽ സത്യാഗ്രഹം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സഖാവ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .
സഖാവ് .സാജുപോൾ എം.എൽ.എ സത്യാഗ്രഹ പന്തലിൽ
രാവും പകലും സമരം തുടരുന്നു.
സഖാവ് പന്ന്യൻ രവീന്ദ്രൻ സമരപന്തലിൽ എത്തിയപ്പോൾ
സമരത്തിന്റെ രാത്രികാഴ്ച
(ചിത്രങ്ങളും വാർത്തകളും ‘വെളിച്ചം വൈദ്യുതിമേഖലയുടെ ശബ്ദ’ത്തിൽ നിന്ന്( facebook))
വൈദ്യുതിയുടെ രാഷ്ട്രീയം
കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ഉദാരീകരണനയവും സംസ്ഥാന യുഡിഎഫ് സര്‍ക്കാരിന്റെ ദാസ്യമനോഭാവത്തോടെയുള്ള അതിന്റെ നടപ്പാക്കലും ചേര്‍ന്ന് ജനജീവിതത്തെ ദുരന്തമാക്കിത്തീര്‍ക്കുന്നതിന്റെ പുതിയ ദൃഷ്ടാന്തമാണ് ദുസ്സഹമായ വൈദ്യുതിനിരക്ക് വര്‍ധന. ഇടയ്ക്കിടെയുള്ള വൈദ്യുതിനിരക്കുവര്‍ധനാപരമ്പര ഇവിടെ അവസാനിക്കുന്നില്ല; ഇതേക്കാള്‍ വലിയ ആഘാതം സൃഷ്ടിച്ച് തുടരാന്‍ പോവുകയാണ്; വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുകയാണ്. സ്വകാര്യ വൈദ്യുതി കമ്പോളത്തിന് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കുകയും ഇന്ധന ഇറക്കുമതി ഉയര്‍ന്ന നിരക്കിലാക്കുകയും ചെയ്ത് ഉദാരവല്‍ക്കരണത്തിന്റെ പേരില്‍ കേന്ദ്രം ആവിഷ്കരിച്ച നയങ്ങളും അവയെ എതിര്‍പ്പുകൂടാതെ നടപ്പാക്കുകയും ആഭ്യന്തര വൈദ്യുതോല്‍പ്പാദനം ഏതാണ്ട് പാടേ ഉപേക്ഷിക്കുകയുംചെയ്ത സംസ്ഥാനസര്‍ക്കാര്‍ നടപടികളുമാണ് വൈദ്യുതിരംഗത്തെ ഈ വിധത്തിലാക്കിയത്.
2003ല്‍ കേന്ദ്രം ഒരു വൈദ്യുതി നിയമമുണ്ടാക്കി. ഓരോ വര്‍ഷത്തെയും വരവും ചെലവും കണക്കാക്കി കമ്മി നികത്താന്‍ പാകത്തില്‍ നിരക്കുവര്‍ധിപ്പിക്കുക, മുന്‍വര്‍ഷ കമ്മിയുണ്ടെങ്കില്‍ അതും നിരക്ക് വര്‍ധിപ്പിച്ച് നികത്തിക്കൊള്ളുക. ഇതാണ് കേന്ദ്രനിയമം നിഷ്കര്‍ഷിക്കുന്നത്. ഈ നിയമം ഒരുവശത്ത് പാസാക്കിയെടുത്തിട്ട് മറുവശത്ത് സംസ്ഥാന വൈദ്യുതിബോര്‍ഡുകളെ കരകയറാനാകാത്ത കമ്മിയിലേക്ക് തുടരെ തള്ളാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചു നടപ്പാക്കി. ഇറക്കുമതി ഇന്ധനവില ക്രമാതീതമായി ഉയര്‍ത്തുക, സ്വകാര്യ സംരംഭകരെ കൊഴുപ്പിക്കാന്‍പാകത്തില്‍ കല്‍ക്കരി വില അനിയന്ത്രിതമായി ഉയര്‍ത്തി നിശ്ചയിക്കുക തുടങ്ങിയവയാണ് നടപടികള്‍. ഉല്‍പ്പാദനച്ചെലവുമായി ഒരു താരതമ്യവുമില്ലാത്തവിധത്തില്‍ വൈദ്യുതിയുടെ വില്‍പ്പന വില നിശ്ചയിച്ചത് ഇതിന്റെ ഭാഗമാണ്. യൂണിറ്റിന് മൂന്നുരൂപയില്‍ താഴെമാത്രം ഉല്‍പ്പാദനച്ചെലവുള്ള താപവൈദ്യുതിയുടെ വില പതിനാറിനും പതിനെട്ടിനുമിടയിലാക്കി ഉയര്‍ത്തി നിശ്ചയിച്ചു. വൈദ്യുതി വാങ്ങേണ്ട സംസ്ഥാന ബോര്‍ഡുകളെ ഇത് കടുത്ത പ്രതിസന്ധിയിലാക്കി. സ്വകാര്യ കമ്പോളക്കാരായ അദാനി, ടാറ്റ, ജിഎംആര്‍, ലാന്‍കോ, റിലയന്‍സ് തുടങ്ങിയവയ്ക്ക് കൊള്ളലാഭമുണ്ടാക്കാന്‍വേണ്ടിയാണത് ചെയ്തത്. ഇത്തരം നടപടികളാണ് വൈദ്യുതിബോര്‍ഡിന്റെ കമ്മി തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്.
അടുത്ത വര്‍ഷത്തേക്ക് 8496 കോടിയുടെ വരവും 9546 കോടിയുടെ ചെലവുമാണ് കണക്കാക്കിയിട്ടുള്ളത്. അതായത് 1050 കോടിയുടെ കമ്മി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായുള്ള 1737 കോടിയുടെ കമ്മി വേറെ. ഇപ്പോള്‍ 642 കോടി രൂപ അധികമായി സംഭരിക്കാന്‍ പാകത്തിലുള്ള വൈദ്യുതിനിരക്ക് വര്‍ധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ധനയ്ക്കുശേഷവും 2145 കോടിയുടെ കമ്മി അവശേഷിക്കുമെന്നര്‍ഥം. അതായത് ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ പല മടങ്ങായി വൈദ്യുതി നിരക്കുവര്‍ധന തുടരും. ആ പ്രക്രിയയിലാണ് വൈദ്യുതി സാധാരണക്കാരന് അപ്രാപ്യമാവുക. കേന്ദ്രത്തിന്റെ നയവ്യതിയാനവും ആ വികലനയം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ചേര്‍ന്നാണ് ഈ അവസ്ഥയുണ്ടാക്കിയത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷമുണ്ടായതാണ് ഈ കമ്മി എന്നതും ഓര്‍മിക്കണം. ഇറക്കുമതി ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനവില അന്താരാഷ്ട്ര വിലയുമായി ചേര്‍ന്നുപോകുന്നതരത്തിലാക്കാനെന്ന പേരില്‍ രൂക്ഷമായി വര്‍ധിപ്പിച്ചു. സ്വകാര്യസംരംഭകരുടെ ആവശ്യം മുന്‍നിര്‍ത്തി കല്‍ക്കരിവില ഉയര്‍ത്തി നിശ്ചയിച്ചു. ഒരു വൈദ്യുതി കമ്പോളം നിലവില്‍കൊണ്ടുവരികയും അവിടെ ഉല്‍പ്പാദനച്ചെലവുമായി ബന്ധമില്ലാത്തവിധം വൈദ്യുതി വില കൂട്ടി നിശ്ചയിക്കുകയും ചെയ്തു.
കേരളത്തിന്റെ വൈദ്യുതി ഉപഭോഗത്തിന്റെ നാലിലൊന്ന് ഈ കമ്പോളത്തില്‍നിന്നാണ് വാങ്ങേണ്ടത്. കമ്പോളത്തെയോ സ്വകാര്യ ഉല്‍പ്പാദകരെയോ നിയന്ത്രിക്കാനല്ല, മറിച്ച് അവര്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍പാകത്തില്‍ ഉയര്‍ന്ന വില നല്‍കാന്‍ സംസ്ഥാന വൈദ്യുതി സംവിധാനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്രംചെയ്തത്. അതുകൊണ്ടുണ്ടാവുന്ന താങ്ങാനാവാത്ത ചെലവ് ഉപഭോക്താക്കളെ പിഴിഞ്ഞ് ഉണ്ടാക്കിക്കൊള്ളണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഓരോ വര്‍ഷവും വൈദ്യുതിനിരക്ക് കൂട്ടിക്കൊള്ളാന്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയില്‍ മുതല്‍ സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ പ്രസംഗത്തില്‍വരെ പറയുന്നുണ്ട്. ഈ നയങ്ങളെല്ലാം കല്‍പ്പിക്കും മുമ്പുതന്നെ നടപ്പാക്കുന്ന വിധേയത്വ രാഷ്ട്രീയമാണ് യുഡിഎഫ് മന്ത്രിസഭയെ നയിക്കുന്നത്. സംസ്ഥാനത്തെ തകര്‍ക്കുകയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ് ഈ നയങ്ങളെന്ന് ഒരിക്കല്‍പോലും യുഡിഎഫ് മന്ത്രിസഭ കേന്ദ്രത്തോട് പറഞ്ഞില്ല.
കല്‍ക്കരിപ്പാട കുംഭകോണത്തിലൂടെയടക്കം കേന്ദ്രസര്‍ക്കാരിന്റെ നയത്തിലെ ഉള്ളിലിരുപ്പ് വ്യക്തമായിക്കഴിഞ്ഞശേഷവും എതിര്‍ത്തില്ല. എന്നുമാത്രമല്ല, ഈ വികലനയങ്ങള്‍ മത്സരിച്ച് നടപ്പാക്കുകകൂടി ചെയ്തു. സ്ഥിതി കൂടുതല്‍ വഷളാക്കാനെന്നോണം പുതിയ ജലവൈദ്യുതപദ്ധതികള്‍ ഏറ്റെടുക്കാതെയിരുന്നു; നിലവിലുള്ളത് മുന്‍ഗണന നല്‍കി നടപ്പാക്കാതെയുമിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത് ഊര്‍ജിതമായിരുന്ന പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, തോട്ടിയാര്‍, മാങ്കുളം തുടങ്ങിയ പദ്ധതികളൊന്നും പൂര്‍ത്തീകരിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല. 250 മെഗാവാട്ട് വരുന്ന ഒട്ടേറെ പദ്ധതികള്‍ ഉപേക്ഷിച്ച നിലയിലായി. കേന്ദ്രം സൃഷ്ടിച്ച വിനാശകാരിയായ വൈദ്യുതികമ്പോളത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ 1000 മെഗാവാട്ട് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞാല്‍ മതിയായിരുന്നു. ഇതിനായി ഒഡിഷയില്‍ ഒരു കല്‍ക്കരിപ്പാടം വാങ്ങി അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് എത്തിക്കാനുള്ള പദ്ധതി എല്‍ഡിഎഫ് ഭരണം തുടങ്ങിവച്ചു. യുഡിഎഫ് അതും ഉപേക്ഷിച്ചു. അതേത്തുടര്‍ന്ന് കേന്ദ്രം ആ പാടം തിരികെയെടുത്തു. സൗരോര്‍ജംപോലുള്ള പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കാനുള്ള നീക്കവും ഉപേക്ഷിച്ചു. ഇനി കനത്ത മഴ കിട്ടിയാല്‍പോലും കേരളത്തിന് വൈദ്യുതി പ്രതിസന്ധിയില്‍നിന്ന് കരകയറാനാവില്ല എന്നതാണ് സ്ഥിതി. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ വിലയ്ക്ക് പ്രകൃതിവാതകം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ മന്ത്രിമാരുടെ ഒരു ഉന്നതാധികാരസമിതിയുണ്ട് കേന്ദ്രത്തില്‍. എ കെ ആന്റണിയാണ് അതിന്റെ അധ്യക്ഷന്‍. ആ സമിതി ഫലപ്രദമായി പ്രവര്‍ത്തിച്ചാല്‍ ഒട്ടൊരു മാറ്റമുണ്ടാക്കാം. എന്നാല്‍, ആ സമിതിയും പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിന്റെ മുമ്പില്‍ ഒന്നേ വഴിയുള്ളൂ. പൊതുമേഖലയെ ശക്തിപ്പെടുത്തി സ്വന്തം നിലയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. അങ്ങനെ വൈദ്യുതി കമ്പോളത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷനേടുക. പക്ഷേ, കേന്ദ്രനയങ്ങളെ അന്ധമായി പിന്തുടരുന്ന യുഡിഎഫ് സര്‍ക്കാര്‍ നേര്‍വിപരീതദിശയിലൂടെയാണ് നീങ്ങുന്നത്.(Desabhimani)
Friday, May 3, 2013
Subscribe to:
Posts (Atom)