വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Saturday, April 27, 2013

വൈദ്യുതി പ്രതിസന്ധി: മറ്റൊരു കമ്പോള സൃഷ്ടി

കേരളം വൈദ്യുതി പ്രതിസന്ധിയുടെ പിടിയിലാണ്. ദിവസം രണ്ടുതവണ പ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ്. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ വിതരണം നിര്‍ത്തിവെയ്ക്കല്‍. വ്യവസായങ്ങള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും 20% മുതല്‍ 25% വരെ പവര്‍കട്ട്. 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇരട്ടി ചാര്‍ജ്. കുത്തനെയുള്ള നിരക്ക് വര്‍ദ്ധനവ് കഴിഞ്ഞ ജൂലൈയില്‍ ഏര്‍പ്പെടുത്തിയ ശേഷം മറ്റൊരു വര്‍ദ്ധനവ് ഏപ്രില്‍ മാസത്തോടെ നിലവില്‍ വരുമെന്ന് വ്യക്തമായിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി നിരക്ക് വര്‍ദ്ധനവിന്റെ ഭാരമേറെയും ഗാര്‍ഹിക ഉപഭോക്താക്കളാവും ഇത്തവണ പേറേണ്ടി വരിക. നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാലും വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തീരില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

വൈദ്യുതിക്ഷാമത്തിന്റെയും സാമ്പത്തിക കുഴപ്പത്തിന്റെയും ദ്വിമാന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗവണ്‍മെന്‍റ് പ്രധാനമായും രണ്ട് ന്യായീകരണങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, മഴക്കുറവാണ്. രണ്ട്, രാജ്യമാകെ വൈദ്യുതി പ്രതിസന്ധിയിലാണ്. രണ്ടാമത്തെ വാദത്തിലൂടെ കേരളത്തേക്കാള്‍ മോശം സ്ഥിതിയിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുമെന്ന (അഥവാ നാം മറ്റുള്ളവരേക്കാള്‍ മെച്ചമെന്ന) സമാശ്വാസം പകരാനാണ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ഇത്തവണ മഴക്കുറവ് ചില പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതു മാത്രമല്ല പ്രശ്നമെന്ന് വ്യക്തമാകാന്‍ ദീര്‍ഘമായ വിശകലനമൊന്നും ആവശ്യമില്ല. സാധാരണ മഴ ലഭിക്കുന്ന ഒരു വര്‍ഷം ജലവൈദ്യുത പദ്ധതികളില്‍നിന്നും പ്രതീക്ഷിക്കുന്ന ആകെ ഉല്‍പാദനം 6500 ദശലക്ഷം മുതല്‍ 7000 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതിയാണ്. വരുന്ന വര്‍ഷം ഈ തോതില്‍ ഉല്‍പാദനം പ്രതീക്ഷിക്കുമ്പോള്‍പോലും കണക്കാക്കുന്ന വൈദ്യുതി കമ്മി 3628 1 ദശലക്ഷം യൂണിറ്റിേന്‍റതാണ്. കൂടംകുളം നിലയത്തില്‍നിന്നുള്ള വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്ത ശേഷമുള്ള കമ്മിയാണിത്. കേരളത്തിന്റെ രണ്ട് മാസത്തെ ആകെ വൈദ്യുതി ആവശ്യകതയ്ക്ക് തുല്യമാണ് ഈ കമ്മി. കമ്പോളത്തില്‍നിന്നും വൈദ്യുതി വാങ്ങി കമ്മി നികത്താമെന്ന പ്രതീക്ഷയാണ് ഗവണ്‍മെന്‍റ് പുലര്‍ത്തുന്നത്. രാജ്യമാകെ വൈദ്യുതി കമ്മി നിലനില്‍ക്കുമ്പോള്‍ കമ്പോളത്തില്‍നിന്നും മല്‍സരിച്ച് വൈദ്യുതി വാങ്ങി കമ്മി നികത്തുന്ന സമീപനം സമാനമായ പാത സ്വീകരിച്ച മറ്റ് സംസ്ഥാനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്. 

രണ്ടാമതായി ഗവണ്‍മെന്‍റ് ഉയര്‍ത്തിയിട്ടുള്ള വാദത്തില്‍ ചില വസ്തുതകളുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പിടിയിലാണ്. അടിക്കടിയുള്ള വൈദ്യുതി നിരക്ക് വര്‍ദ്ധനവ് എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നു. വന്‍ നഗരങ്ങളിലടക്കം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലോഡ് ഷെഡ്ഡിങ് പ്രാബല്യത്തിലുണ്ട്. വ്യവസായങ്ങള്‍ക്ക് പവര്‍ ഹോളിഡേയും പവര്‍കട്ടും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി ലഭ്യമാകുന്ന സമയം തുലോം പരിമിതമാണ്. രാജ്യമഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതിക്ഷാമത്തിന്റെ പ്രകടിത രൂപങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ജൂലൈ 30, 31 തീയതികളില്‍ അനുഭവപ്പെട്ട പവര്‍ ഗ്രിഡ് തകര്‍ച്ച. ലോകത്ത് അനുഭവപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഗ്രിഡ് തകര്‍ച്ചയായിരുന്നു അത്. 60 കോടിയോളം ജനങ്ങളെ മണിക്കൂറുകളോളം ഇരുട്ടിലാഴ്ത്തുകയും ട്രെയിന്‍ ഗതാഗതമടക്കം രാജ്യത്തിന്റെ സമസ്ത പ്രവര്‍ത്തനത്തെയും സ്തംഭിപ്പിക്കുകയും ചെയ്ത തകര്‍ച്ച ദക്ഷിണേന്ത്യയൊഴികെ ഇന്ത്യയുടെ എല്ലാ മേഖലയേയും ബാധിച്ചു. ഈ സാഹചര്യത്തില്‍, പന്ത്രണ്ടാം പദ്ധതിക്കാലത്ത് പ്രതീക്ഷിക്കുന്ന 8 ശതമാനം ജിഡിപി വളര്‍ച്ചാനിരക്ക് കൈവരിക്കുന്നതില്‍ പ്രധാന തടസ്സമായി പ്ലാനിംഗ് കമ്മീഷന്‍ വിലയിരുത്തിയിരിക്കുന്നത് വൈദ്യുതിരംഗത്തെ പ്രശ്നങ്ങളാണ്. 

വൈദ്യുതിക്ഷാമത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും ഭീമാകാര സ്വരൂപം കൈവരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ 2010-11 വരെയുള്ള നഷ്ടം 1.89 ലക്ഷം കോടി 2 രൂപയാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ദില്ലിയിലെ സ്വകാര്യ വിതരണ കമ്പനികള്‍ പൊതുമേഖലാ വൈദ്യുതി ഉല്‍പാദക സ്ഥാപനങ്ങളായ എന്‍ടിപിസിയില്‍നിന്നും ഡിവിസിയില്‍നിന്നും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശിക വരുത്തിയിരിക്കുന്നു. വൈദ്യുതി തുടര്‍ന്ന് നല്‍കുന്നത് നിര്‍ത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ദില്ലി ഗവണ്‍മെന്‍റ് ധനസഹായം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രതിസന്ധി താല്‍കാലികമായി ഒഴിവാകുകയായിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട് അടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളും വൈദ്യുതി വാങ്ങിയ ഇനത്തില്‍ വന്‍ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. ഈ സാഹചര്യം പുതിയ വൈദ്യുത ഉല്‍പാദന പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. പുതിയ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിസമ്മതിക്കുകയാണ്. വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് റവന്യൂകമ്മി നികത്താന്‍ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ ഈ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഗവണ്‍മെന്‍റ് സാമ്പത്തിക പുനഃസംഘടനാ പാക്കേജ് പ്രഖ്യാപിച്ചത്. പാക്കേജില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നല്‍കുന്ന നാമമാത്ര ധനസഹായത്തിന് പകരമായി എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുക, വൈദ്യുതി വിതരണരംഗത്ത് സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ നയസമീപനങ്ങള്‍ പിന്തുടരുന്ന സംസ്ഥാന ഗവണ്‍മെന്‍റ് ഈ വ്യവസ്ഥകളാകെ അംഗീകരിച്ചുകൊണ്ട് പാക്കേജിന്റെ ഭാഗമാകാന്‍ തീരുമാനിച്ചെങ്കിലും കേരള സമൂഹത്തിലുണ്ടായ അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരായി. ഒട്ടാകെ 5 സംസ്ഥാനങ്ങള്‍ മാത്രമേ പാക്കേജിന്റെ ഭാഗമാകാന്‍ തയ്യാറായിട്ടുള്ളൂ എന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്റെ നയസമീപനങ്ങളുടെ അസ്വീകാര്യത വെളിപ്പെടുത്തുന്നുണ്ട്. 

വൈദ്യുതി രംഗത്ത് രണ്ട് ദശകത്തിലേറെയായി കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടരുന്ന നയസമീപനങ്ങളുടെ പാപ്പരത്തമാണ് പ്രതിസന്ധിയിലൂടെ വെളിപ്പെടുന്നത്. 1991ല്‍ നരസിംഹറാവുവിന്റെയും മന്‍മോഹന്‍ സിങ്ങിെന്‍റയും നേതൃത്വത്തില്‍ സ്വീകരിച്ച ആഗോളവല്‍കരണ നയങ്ങളുടെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന ഇലക്ട്രിസിറ്റി സപ്ലൈ ആക്ടില്‍ ഭേദഗതി വരുത്തിയാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദനത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയത്. എന്‍റോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര ഭീമന്‍മാരെ ഇന്ത്യന്‍ വൈദ്യുതി രംഗത്തേയ്ക്ക് ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിരവധി അഴിമതി കുംഭകോണങ്ങള്‍ക്ക് വഴിവച്ചുവെന്നല്ലാതെ ശ്രദ്ധേയമായ ഉല്‍പാദന ശേഷി വര്‍ദ്ധനവ് സ്വകാര്യമേഖലയിലുണ്ടായില്ല. മാത്രവുമല്ല സ്വകാര്യമേഖലയ്ക്ക് നല്‍കിയ ഊന്നല്‍മൂലം ഇന്ത്യയുടെ വൈദ്യുതി ഉല്‍പാദന മേഖല മുരടിക്കുകയും ചെയ്തു. വിവിധ പഞ്ചവല്‍സര പദ്ധതിക്കാലയളവുകളിലെ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ദ്ധനവിന്റെ ലക്ഷ്യവും നേട്ടവും താഴെ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. 

പട്ടിക

സ്വകാര്യമേഖലയെ വന്‍തോതില്‍ ആശ്രയിച്ചു തുടങ്ങിയ 1992 മുതല്‍ പദ്ധതി നേട്ടത്തിലുണ്ടായ വന്‍ ഇടിവ് ശ്രദ്ധേയമാണ്. ആഗോളവല്‍കരണ കാലഘട്ടത്തിന് മുമ്പ് പദ്ധതി ലക്ഷ്യത്തിന്റെ 84 ശതമാനം ശരാശരി നേട്ടം കൈവരിച്ചുവെങ്കില്‍ 1992 മുതലുള്ള കാലയളവില്‍ ശരാശരി നേട്ടം 59 ശതമാനമായി ചുരുങ്ങി. മാത്രമല്ല 7-ാം പദ്ധതിക്കാലത്തെ (1985-90) സ്ഥാപിത ശേഷി കൂട്ടിചേര്‍ക്കലിനൊപ്പമുള്ള (21,401 ങണ) നേട്ടം കൈവരിക്കാന്‍ തുടര്‍ന്നുള്ള മൂന്ന് പദ്ധതിക്കാലയളവിലും കഴിഞ്ഞില്ല. ഇക്കഴിഞ്ഞ 11-ാം പദ്ധതിക്കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യമൂലധനത്തിന്റെ ലാഭക്കൊതിയൂറുന്ന നിക്ഷേപ ഫലമായി അല്‍പം ഭേദപ്പെട്ട നേട്ടം കൈവരിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ തുടക്കംമുതല്‍ വൈദ്യുതോല്‍പാദന ശേഷി വര്‍ദ്ധനവ് കൈവരിക്കുന്നതിനായി സ്വകാര്യമേഖലയെ ആശ്രയിച്ചതിന്റെ ഫലമാണ് ഇന്ത്യയൊട്ടാകെ ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമം. സ്വകാര്യമൂലധനത്തിന് ആവശ്യമായ പ്രചോദനം നല്‍കാന്‍ കഴിയാതിരുന്നതാണ് വൈദ്യുതി മേഖലയിലെ മുരടിപ്പിന് അടിസ്ഥാനം എന്നാണ് നവലിബറല്‍ നയങ്ങളിലൂന്നിയ ഭരണാധിപരുടെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി വൈദ്യുതി മേഖലയെ കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന സമീപനമാണവര്‍ തുടര്‍ന്ന് സ്വീകരിച്ചത്. 2000ല്‍ ഇതിനായുള്ള കരട് നിയമം തയ്യാറാക്കുകയും 2003ല്‍ പാര്‍ലമെന്‍റ് അത് അംഗീകരിക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മാത്രമാണ് വിനാശകരമായ ഈ നിയമനിര്‍മാണത്തിനെ ചെറുക്കാന്‍ ശ്രമിച്ചത്. കമ്പോളത്തിന് പാകമാകുംവിധം വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് ഉല്‍പാദനത്തിനും പ്രസരണത്തിനും വിതരണത്തിനും പ്രത്യേകം കമ്പനികള്‍ക്ക് രൂപം നല്‍കുക, ഉല്‍പാദനമേഖലയുടെ ലൈസന്‍സിങ് ഒഴിവാക്കുക, ഒരേ പ്രദേശത്ത് ഒന്നിലധികം വിതരണ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, പ്രസരണ-വിതരണ ലൈനുകളിലൂടെ ആര്‍ക്കും വൈദ്യുതി കടത്തികൊണ്ടുവരാന്‍ അനുമതി നല്‍കുക (ഓപ്പണ്‍ അക്സസ്), വൈദ്യുതിയുടെ വ്യാപാരം അനുവദിക്കുക, ക്രോസ് സബ്സിഡി ഒഴിവാക്കിയുള്ള സ്വതന്ത്രമായ നിരക്ക് നിര്‍ണയം നടപ്പാക്കുന്നതിന് അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയുള്ള റഗുലേറ്ററി കമ്മീഷനുകള്‍ക്ക് രൂപം കൊടുക്കുക തുടങ്ങിയവയാണ് ഈ നിയമനിര്‍മാണത്തിലൂടെ നടപ്പാക്കിയത്. സ്വകാര്യമേഖലയെ സ്വതന്ത്രമായി കടന്നുവരാന്‍ അനുവദിക്കുന്നതിലൂടെ മല്‍സരം ശക്തമാകുമെന്നും അതുവഴി വൈദ്യുതിരംഗത്തെ കാര്യക്ഷമത ഉയരുമെന്നും നഷ്ടം കുറയുമെന്നും വൈദ്യുതി നിരക്കുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നുമായിരുന്നു പ്രചരണം.

2005ല്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച അള്‍ട്രാ മെഗാ പദ്ധതികളില്‍ ആദ്യമായി ലേലത്തിനുവെച്ച മദ്ധ്യപ്രദേശിലെ സഡന്‍ പദ്ധതി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്ന ലാന്‍കോ ഒരു യൂണിറ്റിന് 1.19 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ ഇന്ത്യന്‍ വൈദ്യുതി രംഗത്തെ വിപ്ലവത്തിന് നാന്ദി കുറിച്ചു എന്നായിരുന്നു ഗവണ്‍മെന്‍റ് പ്രചരണം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഈ പദ്ധതി പാളി. ടെണ്ടറില്‍ കൃത്രിമത്വം കാട്ടിയതിന് ലാന്‍കോയെ അയോഗ്യരാക്കുകയും പകരം റിലയന്‍സിന് പദ്ധതി അനുവദിക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാനായി റിലയന്‍സിന് നല്‍കിയ മൂന്ന് കല്‍ക്കരിഖനികളില്‍നിന്നുള്ള കല്‍ക്കരി റിലയന്‍സിെന്‍റ തന്നെ മറ്റ് പദ്ധതികളിലേക്ക് വഴി തിരിച്ചുവിടാന്‍ അനുവദിച്ചതിനെതിരെ റ്റാറ്റ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്. സഡന്‍ പദ്ധതിയെക്കാള്‍ ഇരട്ടിയിലേറെ വിലയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ കരാറായിട്ടുള്ള മറ്റ് റിലയന്‍സ് പദ്ധതികളിലേക്ക് കല്‍ക്കരി വഴിതിരിച്ച് വിടാന്‍ അനുമതി നല്‍കിയതിലൂടെ റിലയന്‍സിന് 29,033 കോടി രൂപയുടെ അനര്‍ഹമായ ആനുകൂല്യം നല്‍കിയെന്നാണ് സിഎജിയുടെ ഓഡിറ്റിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സഡന്‍ പദ്ധതിയോടൊപ്പം റിലയന്‍സിന് അനുവദിച്ച മറ്റ് രണ്ട് പദ്ധതികളിലേയും 4 നിര്‍മാണം ഇപ്പോള്‍ സ്തംഭിച്ചിരിക്കയാണ്. ഇതോടൊപ്പം റ്റാറ്റയ്ക്ക് അനുവദിച്ച ഗുജറാത്തിലെ മുന്ധ്ര പദ്ധതിയിലെ വൈദ്യുതിക്ക് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെട്ട് അവര്‍ റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരിക്കയാണ്. മറ്റ് 8 പദ്ധതികള്‍ കൂടി ഇപ്രകാരം സ്വകാര്യമേഖലയ്ക്ക് അനുവദിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നിശ്ചയിച്ചിരുന്നെങ്കിലും അനുവദിച്ച നാല് പദ്ധതികളും വിവാദത്തിലായ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്.

സ്വകാര്യമേഖലയെ സജീവമാക്കുന്നതിനായി രൂപപ്പെടുത്തിയ കമ്പോളത്തിന്റെ പ്രവര്‍ത്തനത്തെ അറുപതിലധികം ട്രേഡിങ് കമ്പനികളും രണ്ട് പവര്‍ എക്സ്ചേഞ്ചുകളുമാണ് ഇപ്പോള്‍ പ്രധാനമായും നിയന്ത്രിക്കുന്നത്. വൈദ്യുതിക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍നിന്നും വന്‍ലാഭം നേടുന്നതിനാണ് സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ സ്വാഭാവികമായും ശ്രമിച്ചത്. ഉല്‍പാദകര്‍ക്ക് ലൈസന്‍സ് ഒഴിവാക്കിയതിലൂടെ ഇവരുടെമേല്‍ ഗവണ്‍മെന്‍റിനും റഗുലേറ്ററി കമ്മീഷനുമുള്ള നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കമ്പോളത്തിലെ വൈദ്യുതി നിരക്കുകള്‍ 16 രൂപയ്ക്കും മുകളിലേക്ക് ഉയരുകയാണ്. ദക്ഷിണേന്ത്യന്‍ കമ്പോളത്തില്‍ പകല്‍സമയത്ത് ഏകദേശം 8 രൂപ നിരക്കിലാണ് വൈദ്യുതി കൈമാറ്റം ചെയ്യുന്നത്. വൈകുന്നേരം നിരക്ക് വീണ്ടും ഉയരുകയും രാത്രി 12 മണിക്കുശേഷം അല്‍പമൊന്നു താഴുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. പലപ്പോഴും യൂണിറ്റിന് 2 രൂപ മുതല്‍ 3 രൂപ വരെ ഉല്‍പാദനചിലവുള്ള വൈദ്യുതിയാണ് ഇപ്രകാരം കൊള്ള ലാഭമെടുത്ത് കൈമാറ്റം ചെയ്യപ്പെടുന്നത്.

2003ല്‍ വൈദ്യുതി നിയമം നിലവില്‍ വന്നതിനുശേഷമുള്ള കാലയളവില്‍ ഇതിന്റെ ഫലമായി ഇന്ത്യയിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ സാമ്പത്തിക നഷ്ടം കുമിഞ്ഞു കൂടുകയാണ്. ആഗോളവല്‍കരണ നയങ്ങള്‍ ശക്തിപ്പെടുത്തിയ 1991നും 2003നുമിടയില്‍ ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകളുടെ ആകെ സാമ്പത്തിക നഷ്ടം 3,000 5 കോടി രൂപയില്‍ നിന്ന് 9,106 5 കോടി രൂപയായി വര്‍ദ്ധിച്ചു. ഇക്കാലയളവില്‍ വൈദ്യുതിക്ഷാമം ഇന്ത്യയില്‍ രൂക്ഷമാവുകയുമുണ്ടായി. 2003 മുതല്‍ കമ്പോളം സജീവമായതോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2009-10 ആയതോടെ 63,548 5 കോടി രൂപയായാണ് വര്‍ദ്ധിച്ചത്. ഏറ്റവുമൊടുവില്‍ പ്ലാനിംഗ് കമ്മീഷന്‍ നിയോഗിച്ച ഷുങ്ങ്ളു കമ്മറ്റിയുടെ കണ്ടെത്തല്‍ പ്രകാരം നഷ്ടം 1.89 ലക്ഷം കോടി രൂപയായി കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നു. കമ്പോള പ്രവര്‍ത്തനത്തിന്റെ ഫലമായി ഏതാനും സ്വകാര്യ വൈദ്യുതി ഉല്‍പാദകര്‍ വമ്പന്‍ലാഭം കൊയ്തപ്പോള്‍ ഉയര്‍ന്ന വിലയുടെ ഭാരം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവാതെ പൊതുമേഖലയിലെ വൈദ്യുതി വിതരണ കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ വൈദ്യുതിരംഗത്തെ പൊതുചിത്രം. കൊള്ളലാഭത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് വന്‍തോതില്‍ സ്വകാര്യ മൂലധന കുത്തൊഴുക്ക് ഉണ്ടായതിന്റെ പ്രാഥമിക സൂചനകളാണ്

11-ാം പദ്ധതിക്കാലത്ത് ഉല്‍പാദനശേഷി വര്‍ദ്ധനവില്‍ ഉണ്ടായ ചലനം. എന്നാല്‍ വിതരണ സ്ഥാപനങ്ങള്‍ പാപ്പരായതോടെ വൈദ്യുതി വാങ്ങിയതിനുള്ള പണം പോലും നല്‍കാന്‍ ഇവര്‍ക്കാവുന്നില്ല. ഇതോടെ നിര്‍മാണമാരംഭിച്ചതടക്കമുള്ള വിവിധ പദ്ധതികള്‍ സ്തംഭനാവസ്ഥയിലുമായി. ഈ കുരുക്കഴിക്കുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാവര്‍ഷവും വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന വ്യവസ്ഥയില്‍ സാമ്പത്തിക പുനഃസംഘടനാ പാക്കേജ് എന്ന കെണി കേന്ദ്ര ഗവണ്‍മെന്‍റ് മുന്നോട്ടുവച്ചിട്ടുള്ളത്. സാധാരണക്കാരുടെ കീശ കാലിയാക്കിയും സ്വകാര്യമേഖലയ്ക്ക് കമ്പോളത്തിലൂടെ കൊള്ളലാഭമെടുക്കാന്‍ അവസരമൊരുക്കണമെന്നാണ് കേന്ദ്ര ഗവണ്‍മെന്‍റ് നിഷ്കര്‍ഷിക്കുന്നത്. സ്വകാര്യമേഖലയെയോ കമ്പോളത്തെയോ നിയന്ത്രിക്കാന്‍ ചെറുവിരലനക്കാന്‍പോലും കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല.

വിനാശകരമായ ആഗോളവല്‍കരണ നയങ്ങള്‍ക്ക് വിജയകരമായ ബദലുണ്ട് എന്നാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് ഗവണ്‍മെന്‍റുകള്‍ കാട്ടിത്തന്നത്. വന്‍തോതില്‍ വൈദ്യുതി ഉല്‍പാദനശേഷി പൊതുമേഖലയുടെ മുന്‍കയ്യില്‍ കൂട്ടിച്ചേര്‍ത്തും, ആസൂത്രണം കയ്യൊഴിഞ്ഞ് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്നതിനുപകരം വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തിയും കേരളത്തിന്റെ വൈദ്യുതിമേഖല വിജയകരമായൊരു ബദല്‍ കെട്ടിപ്പടുത്തു. വൈദ്യുതി ബോര്‍ഡിനെ വിഭജിക്കണമെന്ന ശാഠ്യത്തിന് വഴങ്ങാതെ പൊതുമേഖലയില്‍ സംരക്ഷിക്കാനാണ് ഗവണ്‍മെന്‍റ് താല്‍പര്യമെടുത്തത്. രാജ്യമാകെ 40 കോടിയിലധികം ജനങ്ങള്‍ക്ക് ഇനിയും വൈദ്യുതി കിട്ടാക്കനിയാകുമ്പോള്‍ 85 നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ച് കേരളം മാതൃകയായി. പാലക്കാട് ജില്ലയും തൊട്ടുപിറകേ തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കിയ ജില്ലകളായി. എല്ലാവിധ വൈദ്യുതി നിയന്ത്രണങ്ങളും ഒഴിവാക്കി മെച്ചപ്പെട്ട വോള്‍ട്ടേജില്‍ മികച്ച സേവന നിലവാരത്തോടെ വൈദ്യുതി വിതരണ രംഗം ശക്തമാക്കി. ആഗോളതാപനത്തെ ചെറുക്കുന്ന ശ്രമങ്ങളുടെ ഭാഗമായി മികച്ച ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രസരണ വിതരണ നഷ്ടം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇന്ത്യയാകെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ കടം കുമിഞ്ഞുകൂടിയപ്പോള്‍ കേരളത്തില്‍ 2006ലെ 4541 കോടി രൂപയില്‍നിന്നും 2011ല്‍ 1166 കോടി രൂപയായി കടം കുറച്ചുകൊണ്ടു വന്നു. ദേശീയതലത്തില്‍ നിരവധി അംഗീകാരങ്ങളും ഇതിന്റെ ഭാഗമായി കേരളത്തെ തേടിയെത്തി.

വിജയകരമായ ഈ ബദല്‍ നയം ഏറ്റെടുക്കുന്നതിനു പകരം കമ്പോളത്തേയും സ്വകാര്യമേഖലയെയും ആശ്രയിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് നയം പിന്തുടരാനാണ് ഇപ്പോള്‍ യുഡിഎഫ് ഗവണ്‍മെന്‍റ് ശ്രമിച്ചു കാണുന്നത്. ബോര്‍ഡിന്റെ പുനഃസംഘടനയ്ക്കും സ്വകാര്യപങ്കാളിത്തത്തിനും നടത്തുന്ന ധൃതഗതിയിലുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമാണ്. അടിയ്ക്കടിയുള്ള നിരക്ക് വര്‍ദ്ധനവും കടുത്ത വൈദ്യുതി നിയന്ത്രണവും ഈ നയങ്ങളുടെ കൂടെപ്പിറപ്പാണ്. രണ്ടു ദശകത്തിലേറെയായി ഇന്ത്യയില്‍ നടപ്പാക്കിയ ആഗോളവല്‍കരണ നയങ്ങളും അവയില്‍ത്തന്നെ കഴിഞ്ഞ പതിറ്റാണ്ടില്‍ ശക്തമാക്കിയ കമ്പോള പ്രവര്‍ത്തനവും ഇന്ത്യയുടെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയും സാധാരണക്കാരന് വൈദ്യുതി കിട്ടാക്കനിയാക്കുകയും ആണ് ചെയ്യുന്നത്. ദീര്‍ഘമായ ഈ കാലയളവില്‍ ഈ നയങ്ങള്‍ രാജ്യത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി കാണാന്‍ കഴിയില്ല. രാജ്യത്തിനും ജനങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടാക്കിയ ഈ നയങ്ങള്‍ക്ക്ചുക്കാന്‍ പിടിച്ചവര്‍ പരാജയങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്. എന്നാല്‍ ഇവര്‍ അതേ നയങ്ങള്‍ സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പിക്കാനും മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീവ്രമായി ശ്രമിക്കുന്നതായാണ് കാണുന്നത്. ഇതിനെതിരായ ഇന്ത്യന്‍ ജനതയുടെ ചെറുത്തുനില്‍പ് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം കേരളം വിജയകരമായി നടപ്പാക്കിയ ബദല്‍ നയങ്ങള്‍ ഇടര്‍ച്ച കൂടാതെ തുടരാന്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും അനിവാര്യമാകുകയാണ്.

*
ബി പ്രദീപ് ചിന്ത വാരിക 12 ഏപ്രില്‍ 2013

Wednesday, April 24, 2013

വൈദ്യുതി ബോര്‍ഡില്‍ കായികതാരങ്ങളെ ആദരിച്ചു

വിവിധ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് വിജയിച്ച സ്വന്തം കായികതാരങ്ങളെ വൈദ്യുതിബോര്‍ഡ് ആദരിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി.

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കായികതാരങ്ങളെയും വനിതാ വോളിബോള്‍ ടീം അംഗങ്ങളെയുമാണ് ആദരിച്ചത്. ദേശീയ ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം വനിതാ വോളിബോള്‍ ടീമിനായിരുന്നു.

അജേഷ് ടി.എസ്, യു.ജന്‍ഷാദ്, ഷീബ പി.വി, ടി ജി രാജു, പി.ജെ.ജോമോന്‍, എന്‍.പി.ബിജിന, എം.ജെ. അല്‍ഫോണ്‍സ, എന്‍.ശ്രുതിമോള്‍, പി.പി.രേഷ്മ, പി.വി.ജിഷ, ഇ.അശ്വതി, എം.കെ.പ്രജിഷ, ഡോണ ജോര്‍ജ്, ഷഹന കെ.എ, സുര്‍ജിത് വി.പി, കെ.രാകേഷ്, ഷെറിന്‍ സാം എന്നീ കായികതാരങ്ങളെയാണ് ആദരിച്ചത്.

വോളിബോള്‍ കോച്ച് പി.എ. ജോസഫ്, ടീം മാനേജര്‍ ജയ്‌സമ്മ ജെ. മൂത്തേടം എന്നിവരെയും ആദരിച്ചു.

കെ. മുരളീധരന്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ചു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍, ബോര്‍ഡ് അംഗങ്ങളായ എസ്.വേണുഗോപാല്‍, എം. മുഹമ്മദലി റാവുത്തര്‍, സി.കെ.ദയാപ്രദീപ്, സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ ബി.നീന എന്നിവര്‍ പങ്കെടുത്തു.

MATHRUBHUMI

Sunday, April 21, 2013

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍: കെ ഒ ഹബീബ് പ്രസിഡന്റ്; വി ലക്ഷ്മണന്‍ ജനറല്‍ സെക്രട്ടറി

കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റായി കെ ഒ ഹബീബിനെയും ജനറല്‍ സെക്രട്ടറിയായി വി ലക്ഷ്മണനെയും തിരൂരില്‍ നടന്ന സമ്മേളനം തെരഞ്ഞെടുത്തു. വി എസ് അജിത്ത്കുമാര്‍ അസിസ്റ്റന്റ് സെക്രട്ടറിയും പി ഹരിഹരന്‍ ട്രഷററുമാണ്. മറ്റു ഭാരവാഹികള്‍: വി സി മാത്യു, ആര്‍ ജ്യോതികുമാര്‍, കെ വി സന്തോഷ്, വി വി വിജയന്‍, എം ആര്‍ സഹദേവന്‍, സി കെ ഹാജറ, പി പി സുജയ, സി ആര്‍ ശ്രീകുമാര്‍, സി മധു, എസ് ഹരിലാല്‍, പി പി ജയന്‍ദാസ് (വൈസ് പ്രസിഡന്റ്), എസ് സുരേഷ്കുമാര്‍, ബി ജയശ്രീ, എസ് അജയകുമാര്‍, പി എന്‍ പ്രദീപ്, കെ പുരുഷോത്തമന്‍, ടി കെ ഷാജന്‍, സി ഉണ്ണികൃഷ്ണന്‍, കെ ജി സജീന്ദ്രന്‍, കെ ജയപ്രകാശ്, എം ഡി ജോര്‍ജ് (ജോ. സെക്രട്ടറി).

ചുരുങ്ങിയ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കണം -

കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ താങ്ങാവുന്ന വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഏറ്റെടുക്കണമെന്ന് കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ 25-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ശേഷിക്കുന്ന ജലവൈദ്യുത സമ്പത്ത് ആകെ ഉപയോഗിച്ചുള്ള പദ്ധതികള്‍ ഏറ്റെടുക്കണം. അടിയന്തരമായി കായംകുളത്ത് ഗ്യാസ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കണം. ചീമേനിയിലും ബ്രഹ്മപുരത്തും ഗ്യാസ് അടിസ്ഥാനമാക്കിയുള്ള വൈദ്യുത പദ്ധതികള്‍ നിര്‍മിക്കണം. ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി ലഭിക്കുന്നതിന് ആവശ്യമായ പ്രസരണ വിതരണ ശൃംഖല പടുത്തുയര്‍ത്തണം. വലിയ വിലകൊടുത്ത് പവര്‍ എക്സ്ചേഞ്ചില്‍നിന്നും മറ്റും വാങ്ങിക്കുന്ന വൈദ്യുതി അളന്ന് കൊടുക്കുന്നതിനാവശ്യമായ പുതിയ മീറ്ററുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാന്‍ സമ്മേളനം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി മെയ് ഏഴ് മുതല്‍ 10 വരെ സെക്രട്ടറിയറ്റിനുമുന്നില്‍ രാപകല്‍ സത്യഗ്രഹം നടത്തും. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരത്തെ കേരള ജനത ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്നും തിരൂരില്‍ നടന്ന സംസ്ഥാന സമ്മേളനം അഭ്യര്‍ഥിച്ചു.

വൈദ്യുതിരംഗത്തെ പിടിപ്പുകേട് വികസനം തകിടം മറിച്ചു: പിണറായി

തിരൂര്‍: വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ തുടരുന്ന പിടിപ്പുകേട് നാടിന്റെ വികസനം തകിടം മറിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പവര്‍കട്ടും ലോഡ്ഷെഡിങ്ങും ജനങ്ങളെ ദുരിതത്തിലാക്കുക മാത്രമല്ല, വികസനത്തെ പിറകോട്ടുവലിക്കുകയുംചെയ്തു. വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച "എമര്‍ജിങ് കേരള"യുടെ പൊടിപോലുമില്ല. വികസന കാര്യത്തില്‍ വൈദ്യുതി പ്രധാനമാണ്. നാട്ടില്‍ വ്യവസായവും വികസനവും വരാന്‍ വൈദ്യുതി വേണം. വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനോ ഉള്ളത് കാര്യക്ഷമമായി വിതരണംചെയ്യാനോ ഒരു നടപടിയുമില്ല. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ല. വൈദ്യുതിയും വികസനവും സ്വപ്നം കണ്ടതുകൊണ്ടായില്ല. ഭാവനാലോകത്ത് ജീവിക്കുന്നതിനു പകരം പ്രശ്നങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ കാണണം. കൂടുതല്‍ വൈദ്യുതി എങ്ങനെ ഉല്‍പ്പാദിപ്പിക്കാമെന്ന് ആലോചിക്കുകയും അതിനുള്ള പദ്ധതി തയ്യാറാക്കുകയുംവേണം. ആണവ വൈദ്യുതി നിലയം നാടിന് യോജിച്ചതല്ല. അതൊഴികെയുള്ള ഏത് കാര്യവും ഉപയോഗിക്കാം. ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കണം. കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വേണം പദ്ധതികള്‍ നടപ്പാക്കാന്‍. പരിസ്ഥിതി ആഘാതത്തിന്റെ പേരിലുള്ള അനാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കണം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് ഒന്നിലധികം തവണ പാരിസ്ഥിതിക അനുമതി കിട്ടിയതാണ്. എന്നാല്‍ പദ്ധതിക്കെതിരെ ചിലര്‍ കേസിനുപോയി, നിരവധി തെറ്റായ പ്രചാരണങ്ങളുണ്ടായി. പദ്ധതി യാഥാര്‍ഥ്യമായാല്‍ അവിടത്തെ സ്വാഭാവിക വെള്ളച്ചാട്ടം ഇല്ലാതാകുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അപകടകരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി പരമാവധി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടി വേണം. കേന്ദ്രവിഹിതം വാങ്ങാം; എന്നാല്‍ വിലയ്ക്ക് വാങ്ങാവുന്ന വൈദ്യുതിയെ മാത്രം ആശ്രയിക്കരുത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിലപാട് വേണമെന്നും പിണറായി പറഞ്ഞു. 

Thursday, April 18, 2013

സംസ്ഥാന സമ്മേളനം തുടങ്ങി

മലപ്പുറം: കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് തിരൂരില്‍ കൊടി ഉയര്‍ന്നു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ കൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി. പതാകജാഥ അരീക്കോട് ഉഗ്രപുരത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി കെ ഹംസ ഉദ്ഘാടനംചെയ്തു. അന്തരിച്ച യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗം സി ശിവദാസന്റെ അമ്മ ഉണ്ണൂലിയില്‍നിന്ന് കെ മുഹമ്മദാലി പതാക ഏറ്റുവാങ്ങി. യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ആര്‍ സഹദേവന്റെ നേതൃത്വത്തിലുള്ള ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷമാണ് തിരൂരിലെത്തിയത്. രക്തസാക്ഷി ഉണ്ണീന്‍കുട്ടിയുടെ നാടായ മക്കരപ്പറമ്പില്‍നിന്നാണ് കൊടിമരജാഥ പ്രയാണം തുടങ്ങിയത്. സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ ഉദ്ഘാടനംചെയ്തു. ശങ്കരനാരായണന്‍ യൂണിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് വി വിജയന് പതാക കൈമാറി. എം വി സലിം അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം തിരൂരില്‍ സമാപിച്ചു. സമ്മേളനത്തോടനുബന്ധിച്ച് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന "തൊഴിലെടുക്കുന്ന സ്ത്രീകളും സ്ത്രീ ശാക്തീകരണവും" സെമിനാര്‍ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി ടി വി വിജയലക്ഷ്മി ഉദ്ഘാടനംചെയ്തു. ബി ഖദീജ അധ്യക്ഷയായി. വി പി സിനി സ്വാഗതവും ടി അനിതകുമാരി നന്ദിയും പറഞ്ഞു. വാഗണ്‍ട്രാജഡി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം സിപിഐ എം തിരൂര്‍ ഏരിയാ സെക്രട്ടറി എ ശിവദാസന്‍ ഉദ്ഘാടനംചെയ്തു. 18 മുതല്‍ 20 വരെ തിരൂര്‍ ഇ ബാലാനന്ദന്‍നഗറിലാണ് (ഹാജത്ത് ഓഡിറ്റോറിയം) സമ്മേളനം. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച പകല്‍ 10ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച ആദ്യകാല നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്ന ചടങ്ങ് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി ശിവദാസമേനോന്‍ ഉദ്ഘാടനംചെയ്യും. ശനിയാഴ്ച വൈകിട്ട് സമാപനത്തോടനുബന്ധിച്ച് പയ്യനങ്ങാടിയില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും - See more at: http://deshabhimani.com/newscontent.php?id=287453#sthash.r5n093ui.dpuf

Friday, April 12, 2013

ഇടപ്പള്ളിക്കോട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉത്ഘാടനം


                               

         ഇടപ്പള്ളിക്കോട്ട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉത്ഘാടനം ഇടപ്പള്ളിക്കോട്ട ജംഗഷനിൽ 2013 ഏപ്രിൽ 15 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ബഹു.ഊർജ്ജ - ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആര്യാടൻ മുഹമ്മദ് നിർവഹിക്കുന്നു. ബഹു.തൊഴിൽ വകുപ്പ് മന്ത്രി.ശ്രീ.ഷിബു ബേബിജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ശ്രീ.എൻ.പീതാംബരക്കുറുപ്പ് എം.പി ഉത്ഘാടനം ചെയ്യുന്നു.