വൈദ്യുതിനിയമം 2003 പുന:പരിശോധിക്കുക

Monday, January 28, 2013

വൈദ്യുതി: വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണത്തില്‍- സിഐടിയു


തിരു: വൈദ്യുതി ബോര്‍ഡില്‍ 1996ല്‍ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് സ്വകാര്യവല്‍ക്കരണത്തിന് തുടക്കമിട്ടതെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് കാനം ശ്രമിക്കുന്നത്. 1996ലെ പരിഷ്കാരങ്ങള്‍ വൈദ്യുതി ബോര്‍ഡിന് ഏറെ ഗുണപരമായെന്ന് ഏവരും അംഗീകരിച്ചതാണ്. അന്ന് വൈദ്യുതി ബോര്‍ഡിന്റെ പദ്ധതികള്‍ക്ക് വായ്പ ലഭിക്കുന്നതിന് ലോകബാങ്കുമായി ചര്‍ച്ച നടന്നിരുന്നു. വൈദ്യുതി മന്ത്രി എന്ന നിലയില്‍ പിണറായി വിജയനും ആ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍, വായ്പ നല്‍കണമെങ്കില്‍ വൈദ്യുതി ബോര്‍ഡിനെ സ്വകാര്യവല്‍ക്കരിക്കണം എന്നായിരുന്നു ലോകബാങ്കിന്റെ ആവശ്യം. ഒരു കാരണവശാലും ഇത്തരം നിബന്ധന സ്വീകരിക്കാന്‍ പറ്റില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇക്കാലത്തെ നടപടികളാണ് ലാവ്ലിനെ കേരളത്തില്‍ കൊണ്ടുവന്നത് എന്ന നിലപാട് വൈദ്യുതി മേഖലയിലെ ചരിത്രം അറിയാത്തതുകൊണ്ട് മാത്രമാണ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം 1969ല്‍ നടത്തിയത് കനേഡിയന്‍ കമ്പനിയായ ലാവ്ലിനായിരുന്നു. ഇത് കാണിക്കുന്നത് ലാവ്ലിനെ കേരളത്തിന്റെ വൈദ്യുതിമേഖലയുമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ബന്ധമുണ്ടായിരുന്നുവെന്നാണ്. ഈ യാഥാര്‍ഥ്യം മറച്ചുവച്ച്് നടത്തുന്ന പ്രസ്താവനയ്ക്ക് പിന്നിലുള്ള താല്‍പ്പര്യം ദുരൂഹമാണ്. 1996ല്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് കേരളത്തിലെ വൈദ്യുതി വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം. അക്കാലത്ത് 1086 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തില്‍ പുതുതായി ഉല്‍പ്പാദിപ്പിച്ചത്. കേരളത്തില്‍ നിലനിന്നിരുന്ന പവര്‍കട്ടിനും ലോഡ്ഷെഡിങ്ങിനും അന്ത്യം കുറിച്ചത് അക്കാലത്ത് ദീര്‍ഘവീക്ഷണത്തോടുകൂടി നടപ്പാക്കപ്പെട്ട പദ്ധതികളിലൂടെയാണ്. എന്നാല്‍, തുടര്‍ന്ന് അധികാരത്തില്‍വന്ന യുഡിഎഫിന് 26.6 മെഗാവാട്ട് വൈദ്യുതി മാത്രമാണ് പുതുതായി ഉല്‍പ്പാദിപ്പിക്കാനായത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നേടിയെടുത്ത ഒറീസയിലെ കല്‍ക്കരിപ്പാടം ഉള്‍പ്പെടെ നഷ്ടപ്പെടുത്തുന്ന നിലയാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ പവര്‍കട്ടും ലോഡ്ഷെഡിങ്ങും കേരളത്തില്‍ കൊണ്ടുവരുന്ന സ്ഥിതി ഉണ്ടാക്കി. മാത്രമല്ല വൈദ്യുതിക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കുന്ന നടപടിയും കൂടിയായതോടെ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നയം വൈദ്യുതിമേഖലയെ തകര്‍ക്കുന്ന വര്‍ത്തമാനകാലത്ത് അവയ്ക്കെതിരായി ശക്തമായ പോരാട്ടം വളരുന്ന ഘട്ടം കൂടിയാണ് ഇത്. ഈ അവസരത്തില്‍ ജനങ്ങളെ വഴിതെറ്റിക്കാനുള്ള പ്രസ്താവനകള്‍ക്ക് പിന്നിലുള്ള താല്‍പ്പര്യങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

No comments:

Post a Comment